തരംഗമായി നൈറ്റ് വാക്ക് വിത്ത് വി കെ സനോജ്

മട്ടന്നൂർ മണ്ഡലം എൽഡിഎഫ്-് സ്ഥാനാർഥി വി കെ സനോജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിവൈഎഫ് യുവതി സബ് കമ്മിറ്റി സംഘടിപ്പിച്ച ‘നൈറ്റ് വാക്ക് വിത്ത് വി കെ സനോജ് ’ പരിപാടിയിൽനിന്ന്
മട്ടന്നൂർ
സ്ത്രീ വിരുദ്ധതയ്ക്ക് കേരളത്തിലിടമില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു മട്ടന്നൂരിന്റെ പെൺ കരുത്ത്. ഇരുൾ വീണ രാത്രിയിലും വെളിച്ചമാവുന്ന നവകേരള പ്രതീക്ഷകളുമായി അവർ മുന്നോട്ട് നടന്നു. മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എൽഡി വൈ എഫ് യുവതി സബ് കമ്മിറ്റിയാണ് ‘നൈറ്റ് വാക്ക് വിത്ത് വി കെ സനോജ് ’ പരിപാടി സംഘടിപ്പിച്ചത്. യുഡിഎഫ് നേതാവ് എ ഇർഷാദ് കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയെ അധിക്ഷേപിച്ചതിനെതിരായുള്ള പ്രതിഷേധ സമരംകൂടിയായി രാത്രി നടത്തം. വായന്തോട് മുതൽ മട്ടന്നൂർ ബസ് സ്റ്റാൻഡുവരെ നടന്ന നൈറ്റ് വാക്കിൽ അഞ്ഞൂറിലധികം യുവതികൾ അണിനിരന്നു. രാത്രികൾ ഞങ്ങളുടേതുമാണെന്ന് പ്രഖ്യാപിച്ച് സ്‌ത്രീ സമൂഹത്തിന് മുന്നോട്ട് നടക്കാൻ സുരക്ഷയൊരുക്കിയ ഇടതുപക്ഷ സർക്കാരിന് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യങ്ങളുമുയർന്നു. വിവേചനങ്ങളെ ഇല്ലാതാക്കാനും തുല്യനീതി നടപ്പാക്കാനും അതിജീവിതകളെ ചേർത്തുപിടിക്കാനും ഇടതുപക്ഷം തുടരണമെന്ന് ആഹ്വാനംചെയ്താണ് നടത്തം സമാപിച്ചത്. യു പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിലൂടെ കോൺഗ്രസിന്റെ സ്ത്രീ വിരുദ്ധമുഖം ഒന്നുകൂടി വെളിപ്പെട്ടെന്ന് സ്ഥാനാർഥി വി കെ സനോജ് പറഞ്ഞു. സ്ത്രീകളെ ചൂഷണം ചെയ്യുന്നവരെ സംരക്ഷിക്കുകയും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അധിക്ഷേപിക്കുകയും ചെയ്യുകയെന്നത് കോൺഗ്രസിന്റെ നിലപാടാണെന്നും സനോജ് പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഷിമ ഉദ്ഘാടനം ചെയ്തു. പി പി അനിഷ അധ്യക്ഷയായി. കെ അനുശ്രീ, മുഹമ്മദ് സിറാജ്, സരീഷ് പൂമരം, കെ പി സജീറ എന്നിവർ സംസാരിച്ചു. കോളയാട് സ്നേഹഭവനിൽനിന്നാണ് വി കെ സനോജ് ബുധനാഴ്‌ച പര്യടനം തുടങ്ങിയത്. പേരാവൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറും രാവിലെതന്നെ ഇവിടെയെത്തിയിരുന്നു. പൂച്ചെണ്ടുകൾ നൽകിയാണ് സ്നേഹഭവൻ അധികൃതരും അന്തേവാസികളും ഇരുവരെയും വരവേറ്റത്. പിന്നീട് കുണ്ടേരിപ്പൊയിൽ പാറ, കായലിൽ കീഴിൽ, മനത്താനം, കരിവെള്ളൂർ, കുറുമ്പോള, കാവിന്മൂല, അരിങ്ങോട്ടുവയൽ, എസ്റ്റേറ്റ് പട്ടി, ചെമ്മരം, പുഴാരി, തോലമ്പ്ര, മടത്തിക്കുണ്ട് എന്നിവിടങ്ങളിലും പര്യടനം നടത്തി.










0 comments