വനം വകുപ്പ് ജാഗ്രതയിൽ നരിക്കോട്ടുമലയിൽ കാട്ടാനക്കൂട്ടം

പാനൂർ
തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ നരിക്കോട്ടുമലയിൽ കാട്ടാനക്കൂട്ടം. ഒരു കുട്ടിയടക്കം നാല് ആനകളാണ് നരിക്കോട് മല ഫോറസ്റ്റ് ക്യാമ്പ് ഷെഡിന് സമീപത്തുകൂടി കടന്നുപോയത്. ബുധൻ രാവിലെ ആറോടെ രാത്രി കാവൽക്കാരൻ രതീഷിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികളെ വിവരം അറിയിച്ചു. പോകുന്ന വഴിയിലുണ്ടായിരുന്ന വാഴക്കൃഷിയും ആനകൾ നശിപ്പിച്ചു. കോളയാട് അതിർത്തി പ്രദേശമായ ചെന്നപ്പൊയിൽപാത വഴി നരിക്കോട്ടുമലയിലെത്തിയതാകുമെന്നും ഇതുവഴി കണ്ണവം കാട്ടിലെക്ക് ഇറങ്ങിയിട്ടുണ്ടാകുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാപകമായി കൃഷിചെയ്യുന്ന പ്രദേശമായതിനാൽ ഭക്ഷണത്തിനായി ആന തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ ആശങ്കയറിയിച്ചു. നൂറിൽപരം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കാട്ടാനയിറങ്ങിയ സാഹചര്യത്തിൽ നരിക്കോട്ടുമലയിൽ ജാഗ്രതാ നടപടികൾ ശക്തമാക്കി. കെ പി മോഹനൻ എംഎൽഎ സ്ഥലം സന്ദർശിച്ചു. മുൻകരുതൽ നടപടികൾ ഊർജിതമാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വെള്ളിയാഴ്‌ച പകൽ 11ന് നരിക്കോട്ടുമല സാംസ്കാരികകേന്ദ്രത്തിൽ ജനജാഗ്രതാ സമിതിയുടെ അടിയന്തരയോഗം എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് സെക്കീന തെക്കയിൽ, ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, ഫോറസ്റ്റ് കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്ത്, ഫോറസ്‌റ്റർ കെ ജിജിൽ എന്നിവർ സ്ഥലത്തെത്തി.










0 comments