നവ ലിബറൽ നയങ്ങളെ തടഞ്ഞത് എൽഡിഎഫ് സർക്കാർ: എം സ്വരാജ്

ചെറുവത്തൂർ നവ ലിബറൽ നയങ്ങളെ തടഞ്ഞുനിർത്തിയെന്നതാണ് കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന്റെ സുപ്രധാന നേട്ടമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. പത്ത് വർഷത്തിനകം രാജ്യത്ത് അടച്ചുപൂട്ടിയത് ഒരു ലക്ഷം സർക്കാർ സ്‌കൂളുകളാണ്. നവ ലിബറൽ നയങ്ങളുടെ എറ്റവും പ്രകടമായ പ്രത്യാഘാതമാണിത്. കേരളത്തിൽ ഒരൊറ്റ സർക്കാർ സ്‌കൂളും പൂട്ടിയില്ലെന്നുമാത്രമല്ല, അവയെ ആധുനിക നിലവാരത്തിലെത്തിക്കുകയുംചെയ്തു. കേരളത്തിൽ നവ ലിബറൽ നയങ്ങളുടെ നടത്തിപ്പുകാർ യുഡിഎഫും കോൺഗ്രസുമാണ്. ഇ എം എസ് പഠനകേന്ദ്രം സംഘടിപ്പിച്ച "നവ ലിബറൽ നയങ്ങളും കേരള ബജറ്റും' സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പിഎസ്‌സിപോലുള്ള സംവിധാനങ്ങൾ വഴി ജോലി ലഭിക്കുന്നതിൽ 60 ശതമാനം പേരും കേരളത്തിലാണ്. ഇവിടെ പത്ത് വർഷത്തിനകം മൂന്നുലക്ഷം പേർ സർക്കാർ ജീവനക്കാരായി. രാജ്യത്ത് മറ്റൊരിടത്തും ഇവിടുത്തെ പിഎസ്‌സിയെപ്പോലെ വ്യവസ്ഥാപിതമായ നിയമന രീതിയില്ല. രാജ്യത്തിന് വിസ്മയമായ നമ്മുടെ പിഎസ്‌സിയെ തകർക്കാനാണ് കോൺഗ്രസും മനോരമയും മാതൃഭൂമിയും ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിലും കരാർ നിയമനത്തിന് വഴിയൊരുക്കാനാണ് ശ്രമം. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങാൻ 7,500 കോടി രൂപ വേണം. എന്നാൽ, ബജറ്റിൽ നീക്കിവച്ചത് പത്ത് കോടി മാത്രം. അഞ്ച് ലക്ഷത്തിലേറെപ്പേർക്ക് വീട് നൽകിയ ലൈഫ് പദ്ധതി യുഡിഎഫ് ഇല്ലാതാക്കി. സ്ത്രീസുരക്ഷാ പദ്ധതി വഴി എൽഡിഎഫ് സർക്കാർ ഒരു വർഷം വീട്ടമ്മമാർക്ക് നൽകിയത് 3,720 കോടിയാണ്. ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്ക് സർക്കാർ ഒരു വർഷം നൽകേണ്ടത് 70 കോടി മാത്രമാണ്. സ്ത്രീസുരക്ഷാ പദ്ധതി നിർത്തലാക്കി കെഎസ്ആർടിസി സ്ത്രീ സൗജന്യയാത്ര നടപ്പാക്കിയപ്പോൾ വലിയ സാമ്പത്തികലാഭമാണ് സർക്കാരിനുണ്ടായതെന്നും സ്വരാജ് പറഞ്ഞു. സിപിഐ എം മുതിർന്ന നേതാവ് പി കരുണാകരൻ അധ്യക്ഷനായി. ഡോ. സി ബാലൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞന്പു എന്നിവർ സംബന്ധിച്ചു.










0 comments