ഭൂരിപക്ഷം ചരിത്രമാക്കാൻ കല്യാശേരി

സി പ്രകാശൻ
Published on Dec 03, 2025, 03:00 AM | 1 min read
കല്യാശേരി കമ്യൂണിസ്റ്റ്– കർഷക പോരാട്ടങ്ങളുടെ ചരിത്രഭൂമികയായ കല്യാശേരിക്ക് മാതൃകകൾ ഒട്ടേറെയാണ്. ലോകം ശ്രദ്ധിച്ച ജനകീയാസൂത്രത്തിന്റെ ഈറ്റില്ലം. വിപ്ലവ പോരാളികളുടെയും കേരളം കണ്ട മികച്ച ഭരണാധികാരിയുടെയും ജന്മംകൊണ്ടും പ്രവർത്തന തീക്ഷ്‌ണതകൊണ്ടും അടയാളപ്പെടുത്തിയ ചുവന്ന മണ്ണ്. മുൻ മുഖ്യമന്ത്രി ഇ കെ നായനാർ, വിപ്ലവ പോരാളികളായ കെ പി ആർ ത്രയങ്ങൾ ഉൾപ്പെടെയുള്ള മഹാരഥന്മാരുടെ ജന്മനാട്. ജന്മി നാടുവാഴിത്വത്തിനും കർഷക പോരാട്ടങ്ങളുടെയും ചുവന്ന ഏടുകൾ രചിക്കപ്പെട്ട കല്യാശേരിയും മൊറാഴയുടെ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച രണധീരരുടെയും മണ്ണ്. ഭൂരിപക്ഷം ചരിത്രമാക്കാനാണ് കല്യാശേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പോരാട്ടം. ജനപക്ഷ വികസനം നടപ്പാക്കിയ കല്യാശേരി, പാപ്പിനിശേരി പഞ്ചായത്തുകളുടെയും സംസ്ഥാന സർക്കാരിന്റെയും കല്യാശേരി, അഴീക്കോട് മണ്ഡലം എംഎൽഎമാരുടെയും നേതൃത്വത്തിൽ നടത്തിയ സമാനതകളില്ലാത്ത വികസനക്കാഴ്‌ചയാണ് നാടാകെ. ജില്ലാ പഞ്ചായത്തിലെ പട്ടികജാതി സംവരണ ഡിവിഷനാണിത്. എൽഡിഎഫിന് എന്നും നല്ല ഭൂരിപക്ഷം നൽകുന്ന പാപ്പിനിശേരി, കല്യാശേരി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും മാട്ടൂൽ പഞ്ചായത്തിലെ മടക്കര പ്രദേശത്തെ മൂന്നു വാർഡുകളുമടക്കം 45 വാർഡുകൾ ചേർന്നതാണ് പുതിയ കല്യാശേരി ഡിവിഷൻ. സിപിഐ എമ്മിലെ വി വി പവിത്രനാണ് എൽഡിഎഫ് സ്ഥാനാർഥി. പാപ്പിനിശേരി പഞ്ചായത്ത് സ്ഥിരംസമിതി അംഗമായും സിപിഐ എം പാപ്പിനിശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറിയായും യുവജന, പുരോഗമന കലാ സാഹിത്യ സംഘം, സീനിയർ സിറ്റിസൻ ഫ്രന്റ്‌സ് അസോസിയേഷൻ പ്രവർത്തകനായും ജനസമക്ഷം നിറഞ്ഞുനിൽക്കുന്ന എൽഡിഎഫ് സാരഥി മണ്ഡലത്തിലാകെ സ്വീകാര്യനാണ്. കല്യാശേരി പി സി ആർ ബാങ്ക് കലക്ഷൻ ഏജന്റുമാണ്. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ചന്ദ്രൻ പനയനും എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിലെ സുമേഷ് സുരേന്ദ്രനും മത്സരിക്കുന്നു.










0 comments