ധർമശാലയിൽ തീപിടിത്തം
ധർമശാലയിൽ തീപിടിത്തം 3 ഏക്കർ സ്ഥലം കത്തിനശിച്ചു

ധർമശാലയിൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ബോയ്സ് ഹോസ്‌റ്റലിന് സമീപത്തുണ്ടായ തീയണക്കുന്ന അഗ്നിരക്ഷാ സേന
തളിപ്പറമ്പ്
ധർമശാലയിൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഹോസ്റ്റലിന് സമീപത്തുണ്ടായ തീപിടിത്തത്തിൽ മൂന്ന് ഏക്കറോളം സ്ഥലം കത്തിനശിച്ചു. പറശ്ശിനിക്കടവ് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപത്തെ എൻജിനിയറിങ് കോളേജ് ബോയ്സ് ഹോസ്റ്റലിന് പിറകുവശത്ത് വെള്ളിയാഴ്ച വൈകിട്ടായിരുന്നു തീപിടിത്തമുണ്ടായത്. തളിപ്പറമ്പിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് ഏറെ പണിപ്പെട്ട് തീയണച്ചത്. ആശുപത്രി ഭാഗത്തേക്ക് പടരാതിരിക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. സാമൂഹ്യവിരുദ്ധർ തീയിട്ടതാണെന്ന് സംശയിക്കുന്നതായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ വി സഹദേവന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി വി ലികേഷ് സി രാഹുൽ, എ അനൂപ്, ടി വിജയ്, സി പി നാരായണൻ തുടങ്ങിയവരാണ് അഗ്നിരക്ഷാ സേനാ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് സമാനരീതിയിൽ തീപിടിത്തമുണ്ടായിരുന്നു.
മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം
പഴയങ്ങാടി
മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ അഞ്ചാം തവണയാണ് തീ പടരുന്നത്. മാടായി കോളേജിന് സമീപത്തെ തെക്കിനാക്കൽ കോട്ടയ്ക്ക് പിന്നിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വിദ്യാർഥികളും നാട്ടുകാരും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി വിജയന്റെ നേതൃത്വത്തിലുള്ള പയ്യന്നൂർ അഗ്നിശമന സേനയും ചേർന്ന് തീയണച്ചു.










0 comments