പാറയ്ക്കാമലയിൽ കാട്ടാനകൾ കൃഷിനശിപ്പിച്ചു

ഇരിട്ടി
അയ്യൻകുന്ന് പാറയ്ക്കാമലയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. വാഴ, തെങ്ങ്, കവുങ്ങ്, കശുമാവ് കൃഷികളാണ് കാട്ടാനകൾ ചവിട്ടിമെതിച്ചത്. വനപാലകസംഘമെത്തി ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. ദേവസ്യ ചാമക്കാലായിൽ, ബിജു ചാമക്കാലായിൽ, തോമസ് മച്ചേരിക്കാലയിൽ, ജോണിആലഞ്ചേരി, സാബു ആലഞ്ചേരി എന്നിവരുടെ കൃഷികളാണ് ഞായറാഴ്‌ച രാത്രി കാട്ടാനകൾ നശിപ്പിച്ചത്. കൊട്ടിയൂർ വനമേഖലയിൽനിന്നെത്തിയ കാട്ടാനകളാണ് നാശം വിതച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പാറക്കാമലയിൽ ഇരുപതിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കനത്തമഴയിൽ ആനക്കൂട്ടം എത്തിയതിന്റെ ശബ്‌ദമോ കൃഷിയിടം നശിപ്പിക്കുന്നതോ കാണാനും കേൾക്കാനോ സാധിച്ചില്ല. തിങ്കൾ പുലർച്ചെയാണ് കാട്ടനകൾ ചവിട്ടിക്കൂട്ടിയ കൃഷിയിടങ്ങൾ നാട്ടുകാർ കാണുന്നത്. തൂക്കുവേലിയുണ്ട്; കാട്ടാനകൾ പൊന്തക്കാടുകളിലും ആറളം, കൊട്ടിയൂർ വനത്തിൽനിന്നും കർണാടകത്തിലെ ബ്രഹ്മഗിരിവനമേഖലയിൽനിന്നാണ് കാട്ടാനകൾ അയ്യങ്കുന്നിലേക്ക് ഇറങ്ങുന്നത്. ബാരാപോൾ പുഴകടന്നാണ് കുടക് വനത്തിൽനിന്നുമുള്ള കാട്ടാനകൾ കേരളാതിർത്തിയിലെ അയ്യങ്കുന്നിലെത്തുന്നത്. രണ്ടാഴ്‌ചമുമ്പാണ് ബാരാപോൾ പുഴയോരത്തെ കൃഷിയിടത്തിൽവച്ച് വീട്ടമ്മയെ ആന ആക്രമിച്ചത്. പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ ജീവൻ തിരിച്ചുകിട്ടി. ബാരാപോൾ പുഴ അതിരിലും വനാതിർത്തിയിലും ലക്ഷങ്ങൾ മുടക്കി തൂക്കുവേലി സ്ഥാപിച്ചുവെങ്കിലും ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലുള്ള പൊന്തക്കാടുകളിലാണ് കാട്ടാനകളുടെ താവളം.










0 comments