തെക്കുന്പാട് പുഴയ്‌ക്ക് മരണവാറന്റ്, മാലിന്യം തള്ളുന്നവർക്ക് ഉത്സവം

മാട്ടൂൽ തെക്കുന്പാട് പുഴയിലേക്ക് നോക്കൂ. ഒഴുകി വരുന്നത് മീനല്ല. ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടങ്ങളാണ്. പിന്നെ കെട്ടിടം പൊളിച്ചുനീക്കിയ കോൺക്രീറ്റ് അവശിഷ്ടങ്ങളും. തെളിനീരിനുപകരം കറുത്ത് ചീഞ്ഞളിഞ്ഞ അറവുമാലിന്യവുമുണ്ട്. നിറയെ പ്ലാസ്‌റ്റിക് കൂടുകൾ. ഇൗ അവസ്ഥ മാറ്റാൻ നടപടിയെടുക്കേണ്ട മാട്ടൂൽ പഞ്ചായത്തധികൃതരോ ഒന്ന് തിരിഞ്ഞുനോക്കുന്നുപോലുമില്ല. വടക്കുഭാഗത്ത് പുഴയിലേക്കും കണ്ടൽക്കാടുകൾക്ക് ഇടയിലേക്കുമാണ് മാലിന്യം തള്ളുന്നത്. രാത്രിയിൽ ടിപ്പറിലാണ് മാലിന്യമെത്തിക്കുന്നത്. പലയിടങ്ങളിൽനിന്ന് കെട്ടിടങ്ങൾ പൊളിച്ച അവശിശിഷ്‌ടവും കെട്ടിട നിർമാണത്തിനുശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുമുണ്ട്. തെർമക്കോൾ, സിമന്റ് ചാക്കുകൾ, ടൈൽസ് കവറുകൾ എന്നിവയും ഒട്ടേറെയുണ്ട്. മുറിച്ചുമാറ്റിയ തെങ്ങുകളുടെ കൂറ്റൻ അടിഭാഗവും ഒട്ടേറെയുണ്ട്. ടൺ കണക്കിന് ഭാരമുള്ള തെങ്ങ് കുറ്റികളും കോൺക്രീറ്റ് അവശിഷ്ട്ടങ്ങളും കണ്ടൽകാടുകൾക്ക് മേൽ തള്ളുന്നത് കണ്ടലുകളുടെ നാശത്തിന് ഇടയാക്കും.വേലിയേറ്റ സമയത്ത് പ്ലാസ്റ്റിക്കുകൾ പുഴയിലേക്ക് ഒഴുകിപ്പോകുന്നതും കണ്ടൽകാടുകൾക്കിടയിൽ തങ്ങിനിൽക്കുന്നതും കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്. മാലിന്യവും തെങ്ങ് കുറ്റികളും മറ്റിടങ്ങളിൽനിന്ന് നീക്കംചെയ്യാൻ കരാറെടുത്തവരാണ് തെക്കുമ്പാടിന്റെ തീരത്തെ നശിപ്പിക്കുന്നത്.









0 comments