മൃഗപഠനം അമേരിക്കയിൽ; പ്രാക്ടിക്കൽ ക്ലാസ് മണ്ണുത്തിയിൽ

മൃഗപഠനത്തിനായി അമേരിക്കയില ജോർജിയ യൂണിവേഴ്‌സിറ്റിയിൽ നിന്നെത്തിയ വിദ്യാർഥികൾ മണ്ണുത്തി വെറ്ററിനറി കോളേജ് ലാബിൽ
തൃശൂർ
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിലാണ് ഇൗ വിദ്യാർഥികളുടെ പഠനം. എന്നാൽ ആന ഉൾപ്പെടെയുള്ള മൃഗങ്ങളെ തൊട്ടറിഞ്ഞതും ലാബുൾപ്പടെയുള്ള പ്രാക്ടിക്കൽ ക്ലാസും ഇതാ മണ്ണുത്തിയിലും. വെറ്ററിനറി സർവകലാശാല മണ്ണുത്തിയിലെ ലോകോത്തര ലാബിലാണ് ഇവരുടെ പ്രാക്ടിക്കൽ പഠനം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് രണ്ടു വർഷം മുമ്പ് യൂണിവേഴ്‌സിറ്റി ഓഫ് ജോർജിയയും വെറ്ററിനറി സർവകലാശാലയും തമ്മിൽ ഒപ്പുവച്ച ധാരണപത്ര പ്രകാരമാണ് വെറ്ററിനറി- മെഡിസിൻ പഠനത്തിനായി ഒരുങ്ങുന്ന ശാസ്ത്രവിദ്യാർഥികൾ കേരളത്തിലെത്തിയത്. ഉഷ്ണമേഖലാ പ്രദേശത്തെ മൃഗങ്ങളിൽ കാണുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. ജോർജിയ യൂണിവേഴ്‌സിറ്റിയിലെ അസോസിയറ്റ് പ്രൊഫസറും മലയാളിയുമായ ഡോ. സാം കുറുപ്പിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. പ്രധാനമായും മണ്ണുത്തിയിലെ ലാബിലാണ് പ്രാക്ടിക്കൽ പരിശീലനങ്ങൾ നൽകുന്നതെന്ന് മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ പദ്ധതി കോ–-ഓർഡിനേറ്റർ ഡോ. കെ ജസ്‌റ്റിൻ ഡേവിസ് പറഞ്ഞു. 21 ദിവസമാണ് പരിശീലനം. ഇതിനിടെ സർവകലാശാലയിലെ വിവിധ ഫാമുകളും മൃഗസംരക്ഷണവകുപ്പിനു കീഴിലുള്ള കേന്ദ്രങ്ങളും സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കിരാലൂരിലെത്തി ആന കുഞ്ചുവിനെ കണ്ട വിദ്യാർഥികൾക്ക് സന്തോഷം ഏറെ. ഗുരുവായൂർ ആനക്കോട്ടയും സന്ദർശിച്ചു. വെറ്ററിനറി സർവകലാശാലയിലെ ആനപഠനകേന്ദ്രം മേധാവി ഡോ. ടി എസ് രാജീവ് ആനകളെയും അവയുടെ സവിശേഷതകളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. ആനകളുടെ ചെവിയിലും കൊന്പിലുമെല്ലാം തൊടാനും അടുത്ത് നിന്ന് ചിത്രങ്ങൾ എടുക്കാനും കഴിഞ്ഞതോടെ കുട്ടികൾ ഹാപ്പി.










0 comments