തെരുവോരമേ വിട, ഞങ്ങൾക്കും വീടുയരുന്നു

പി വി ബിമൽ കുമാർ
Published on May 14, 2026, 12:50 AM | 1 min read
കൊടുങ്ങല്ലൂർ
ഇനി ഇവർ നാടോടികളല്ല, അവർ നാടിന്റെ സ്വന്തമാകുകയാണ്. തെരുവോരങ്ങളിൽ നിന്നും കടതിണ്ണകളിൽ നിന്നും മോചിതരായി ഇവർ ഇനി അഭിമാനത്തോടെ ജീവിക്കും. മതിലകം പഞ്ചായത്ത് ഇവർക്കായി മാളയിൽ അഞ്ച് വീടുകളാണ് നിർമിച്ചുനൽകുന്നത്. വീടുകളുടെ തറക്കല്ലിടൽ പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ പ്രസീത അധ്യക്ഷയായി. വീടും വിലാസവുമില്ലാതെ പതിറ്റാണ്ടുകളായി തെരുവുകളിലും പുറമ്പോക്കുകളിലും അലഞ്ഞുതിരിഞ്ഞ ജീവിതങ്ങളെ ഇ ടി ടൈസണും മതിലകം പഞ്ചായത്തും ചേർത്തുപിടിക്കുകയായിരുന്നു. ഇതിനൊപ്പം പീപ്പിൾസ് ഫൗണ്ടേഷൻ കേരളയും കൈകോർത്തതോടെ അഞ്ച് വീടുകളാണ് മാളയിൽ ഉയരുക. ഓരോ കുടുംബത്തിനും വീടിനും സ്ഥലത്തിനുമായി മതിലകം പഞ്ചായത്ത് വഴി സർക്കാർ തുക അനുവദിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ കേരള സ്ഥലം സൗജന്യമായി നൽകിയ സ്ഥാലത്താണ് വീടുയരുക. സ്ഥലം വാങ്ങാന്‍ സർക്കാർ അനുവദിച്ച തുക വീടുകളുടെ നിർമാണത്തിന് വിനിയോഗിക്കും. പീപ്പിൾസ് ഫൗണ്ടേഷനുവേണ്ടി മതിലകം പുന്നക്ക ബസാർ വൈപ്പിപ്പാടത്ത് സ്വദേശികളായ റഫീഖ്, സഹോദരൻ ഈസ എന്നിവർ നിർമാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകും. തമിഴ്‌നാട്ടിൽ വേരുകളുള്ള നടവരമ്പത്ത് റോജാ സുരേഷ്, കൊള്ളിപറമ്പിൽ നന്ദിനി, കൊള്ളിപറമ്പിൽ സുജാത, നടവരമ്പത്ത് സുമേഷ്, നട വരമ്പത്ത് അഞ്‌ജലി എന്നിവർക്കാണ് വീട് നിര്‍മിക്കുന്നത്. ചടങ്ങില്‍ പഞ്ചായത്തംഗം ചിഞ്ചു അനീഷ്, പീപ്പിൾസ് ഫൗണ്ടേഷൻ കോ–ഓര്‍ഡിനേറ്റർ കെ എം നാസർ, ഹസീന ഗഫൂർ എന്നിവർ സംസാരിച്ചു.










0 comments