പോക്‌സോ കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവ്

കുട്ടമോൻ
ഇരിങ്ങാലക്കുട
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. എടത്തിരുത്തി സ്വദേശി കുട്ടമോനെ (52)യാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവീജ സേതുമോഹൻ ശിക്ഷിച്ചത്. പിഴയൊടുക്കാതിരുന്നാൽ 3 മാസത്തെ കഠിനതടവ് അനുഭവിക്കണം. പിഴ ഈടാക്കിയാൽ അത് ഇരയ്ക്ക് നൽകണം. മതിയായ നഷ്‌ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു. 2017 ഡിസംബർ 16-നാണ് കേസിനാസ്‌പദമായ സംഭവം. സുഹൃത്തിന്റെ വിവാഹത്തലേന്ന് വിരുന്നിൽ പങ്കെടുക്കാൻ വാഹനത്തിൽ കൊണ്ടുപോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. മതിലകം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഇൻസ്‌പെക്‌ടറായിരുന്ന പി സി ബിജുകുമാർ അന്വേഷണം നടത്തി എസ്‌ഐ കെ പി മിഥുനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജു വാഴക്കാല ഹാജരായി.










0 comments