ഒല്ലൂരിൽ തുടരാം വികസനത്തിൻ ‘രാജ’കാലം

എൽഡിഎഫ് ഒല്ലൂർ മണ്ഡലം സ്ഥാനാർഥി കെ രാജൻ വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ ഫാം തൊഴിലാളികളോട് വോട്ടഭ്യർഥിക്കുന്നു
സി എ പ്രേമചന്ദ്രൻ
Published on Mar 24, 2026, 12:15 AM | 2 min read
ഒല്ലൂർ
തൊഴിലാളി– കർഷക അവകാശങ്ങൾക്കായി ഇഞ്ചോടിഞ്ച് പൊരുതിയാണ് ഒല്ലൂരിൽ ഇടതുപക്ഷപ്രസ്ഥാനം വേരുറപ്പിച്ചത്. കശുവണ്ടിക്കമ്പനി, ഓട്ടുകമ്പനി, മരക്കമ്പനി തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നീണ്ടപോരാട്ടങ്ങൾ നടന്ന മണ്ണ്. തുടർന്ന് യുവജനപോരാട്ടങ്ങളിലൂടെ ചുവപ്പിന്റെ ശക്തികേന്ദ്രമായി മാറിയ ഒല്ലൂരിൽ എൽഡിഎഫ് മൂന്നാം വിജയത്തിനായി ഒരുങ്ങുകയാണ്. ഒല്ലൂരിന്റെ വികസനത്തിന് ഇത് രാജകാലമാണ്. തൃശൂർ സുവോളജിക്കൽ പാർക്ക് ഉൾപ്പെടെ മലയോരത്തിന്റെ വികസന തലപ്പൊക്കം ലോകത്തോളം ഉയർന്നു. എന്നാൽ ഒട്ടും തലക്കനമില്ലാതെ സാധാരണക്കാരുടെ തോളിൽ കൈയിട്ട് നടക്കുന്ന മന്ത്രി കെ രാജനെ കാണാം. എൽഡിഎഫ് സ്ഥാനാർഥിയായി അഡ്വ. കെ രാജൻ വീണ്ടുമെത്തുന്പോൾ എല്ലാ ജനവിഭാഗങ്ങളും സ്നേഹത്താൽ മൂടുകയാണ്. കോൺഗ്രസ് കുത്തകയെന്ന് അവകാശപ്പെട്ടിരുന്ന ഒല്ലൂരിൽ ഇന്ന് ഇടതുപക്ഷ മുന്നേറ്റം പ്രകടം. 2016ലും 21ലും തുടർച്ചയായ വിജയം നേടി കെ രാജൻ ചരിത്രമെഴുതി. 2016ൽ കോൺഗ്രസിലെ എം പി വിൻസന്റിനെ 13,248 വോട്ടിനാണ് കെ രാജൻ പരാജയപ്പെടുത്തിയത്. തുടർന്ന് ഗവ. ചീഫ് വിപ്പായി. 2021ൽ കോൺഗ്രസിലെ ജോസ് വള്ളൂരിനെ 21,506 വോട്ടുകൾക്ക് പരാജയപ്പെടുത്തി. രണ്ടാംപിണറായി സർക്കാരിൽ റവന്യൂമന്ത്രിയായി. സംസ്ഥാനത്ത് നാലരലക്ഷംപേരെ ഭൂമിയുടെ അവകാശികളാക്കി. വയനാട് ചൂരൽമല പുനരധിവാസത്തിന് മുന്നിൽ നിന്നു. ഒല്ലൂർ മണ്ഡലത്തിൽ പത്തുവർഷത്തിനിടെ 2000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി. ഒളകര ആദിവാസികൾക്കുൾപ്പെടെ 7500ൽപ്പരം പട്ടയം നൽകി. ഗവ. സ്‌കൂളുകളിലും ആശുപത്രികളിലും മികച്ച കെട്ടിടവും സൗകര്യങ്ങളും ഒരുക്കി. നെടുപുഴ വനിതാ പോളിടെക്നിക് കോളേജിൽ 22 കോടി വികസനം നടപ്പാക്കി. മണ്ഡലത്തിൽ എല്ലാ റോഡുകളും മെക്കാഡം ടാറിങ് നടത്തി. നെടുപുഴ റെയിൽവേ മേൽപ്പാലം നിർമാണം തുടങ്ങി. പീച്ചി വാഴാനി ടൂറിസം കോറിഡോർ റോഡ് ഒന്നാംഘട്ടം യാഥാർഥ്യമായി. പുത്തൂരിൽ സമാന്തര പാലവും നടത്തറ ശ്രീധരിപ്പാലവും യാഥാർഥ്യമായി. 24 കോടിയിൽ പൂർത്തിയായ കണ്ണാറ ബനാന ഹണി പാർക്ക് തുറക്കാൻ നടപടിയായി. നിലവിൽ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ് രാജൻ. എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറിയും എഐഎസ്എഫ്, എഐവൈഎഫ് ജില്ലാ– സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്താണ് യുഡിഎഫ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്‌ട്രീയ പ്രവേശം. മണലൂരാണ് ജന്മദേശം. ബിജെപിയിലെ ബിജോയ് തോമസാണ് എൻഡിഎ സ്ഥാനാർഥി. മരോട്ടിച്ചാൽ സ്വദേശിയാണ്.










0 comments