ഡയമണ്ട് ജൂബിലി ഗേറ്റ് തുറക്കും
കലാമണ്ഡലത്തിന് ഇനി പുതിയ പ്രധാന കവാടം

കേരള കലാമണ്ഡലം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാകുന്ന ഉദ്യാനം
ചെറുതുരുത്തി
ഏറെക്കാലത്തെ ആവശ്യമായിരുന്ന കലാമണ്ഡലം ഡയമണ്ട് ജൂബിലി ഗേറ്റ് തുറന്നു കൊടുക്കും. വള്ളത്തോൾ പ്രതിമ സ്ഥിതി ചെയ്യുന്നതിനു സമീപമാണ് ഇൗ ഗേറ്റ്. കലാമണ്ഡലത്തിൽ നടക്കുന്ന സൗന്ദര്യവൽക്കരണ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഇൗ ഗേറ്റ് തുറക്കും. അതോടെ ഡയമണ്ട് ജൂബിലി ഗേറ്റ് കലാമണ്ഡലത്തിന്റെ പ്രധാന കവാടമായി മാറും. കവാടത്തോട് ചേർന്ന് വാഹനങ്ങൾക്ക് പ്രവേശിക്കാൻ റോഡ് നിർമിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിൽ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന സൗന്ദര്യവൽക്കരണം അവസാനഘട്ടത്തിലാണ്. 1,82,40,000 രൂപയാണ് കലാമണ്ഡലം സൗന്ദര്യവൽക്കരണത്തിനായി ചെലവിടുന്നത്. മുൻവശത്തെ പ്രധാന കവാടം നവീകരിച്ചു. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഉദ്യാനം നിർമിച്ചു. സന്ദർശകർക്കായുള്ള ഇരിപ്പിടങ്ങൾ, എൽഇഡി ലൈറ്റ് സംവിധാനം, കുളം നവീകരണം, പാർക്കിങ് സൗകര്യം , പുല്ലിൽ ഡ്രിപ്പിങ് ഇറിഗേഷൻ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് ആണ് നിർമാണം നടത്തുന്നത്. നിള ക്യാമ്പസിൽ കഴിഞ്ഞവർഷം ഒന്നേകാൽക്കോടി രൂപ ചെലവിൽ സൗന്ദര്യവൽക്കരണം നടത്തിയിരുന്നു. വള്ളത്തോൾ സ്മൃതി ഉദ്യാനം എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ 100 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ തനിമ നിലനിർത്തി നവീകരിച്ചു. ഓപ്പൺ എയർ ഓഡിറ്റോറിയം സജ്ജീകരിച്ചു. കൂടാതെ പരിശീലന കളരികളും നവീകരിച്ചു. രണ്ടാംഘട്ടത്തിൽ വള്ളത്തോൾ സമാധിക്ക് മേൽക്കൂര, നടപ്പാത നവീകരണം എന്നിവ ഉണ്ടാകും. 20 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചിന്നമ്മു അമ്മ മെമ്മോറിയൽ ലേഡീസ് ഹോസ്റ്റലിന്റെ നിർമാണം പുരോഗമിക്കുകയാണ്.










0 comments