മഴ: മരണം മൂന്നായി
ശക്തമായ കാറ്റിന് സാധ്യത

വരവൂർ പാലക്കൽ ഭഗവതി ക്ഷേത്രക്കുളത്തിന്റെ സംരക്ഷണഭിത്തി ശക്തമായ മഴയിൽ തകർന്ന നിലയിൽ
തൃശൂർ
ജില്ലയിൽ കാലവർഷം ശക്തി പ്രാപിക്കുന്നു. മഴ കനത്തത്തോടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വരവൂർ പാലക്കൽ ക്ഷേത്രക്കുളത്തിന്റെ വശങ്ങൾ ഇടിഞ്ഞു. തീരദേശ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. താഴ്‌ന്ന മേഖലകളിലും വെള്ളം കയറിയിട്ടുണ്ട്. ഏങ്ങണ്ടിയൂർ, വാടാനപ്പിള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്‌പമംഗലം മേഖലകളിലാണ് വെള്ളം കയറിയത്. മണ്ണുത്തിയിൽ മീൻ പിടിക്കുന്നതിനിടയിൽ യുവാവ് വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു. ഇതോടെ ജില്ലയിൽ കാലവർഷത്തിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മണ്ണുത്തി– ഇടപ്പള്ളി, ഗുരുവായൂർ– കൊടുങ്ങല്ലൂർ ദേശീയപാതകളിൽ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ മഴ കനത്തത്തോടെ ഗതാഗതക്കുരുക്കുണ്ട്. ദേശീയപാതയിൽ കാന നിർമാണത്തിലെ അപാകത കാരണം റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് യാത്രാദുരിതം വർധിപ്പിക്കുകയാണ്. മുരിങ്ങൂർ ഡിവൈനിലെ അടിപ്പാതയിൽ വെള്ളം കെട്ടി നിൽക്കുന്നത് പ്രദേശത്തിലൂടെയുള്ള ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനു സാധ്യതയുണ്ട്. 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയിൽ മഴ തുടരുമെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. കൊടുങ്ങല്ലൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്– 79 മില്ലീമീറ്റർ. ഇരിങ്ങാലക്കുട– 75, ചാലക്കുടി– 55, വെള്ളാനിക്കര– 43, വടക്കാഞ്ചേരി– 41.6, പീച്ചി– 37 മില്ലീമീറ്റർ എന്നിങ്ങനെയും മഴ ലഭിച്ചു.









0 comments