ദാർശനിക കരുത്തുമായി കൂടുതൽ ജനങ്ങളിലേക്ക്

തൃശൂർ
ഇ എം എസിന്റെ പ്രത്യയശാസ്ത്ര–-ദാർശനിക സംഭാവനകൾ പുതുതലമുറയ്‌ക്ക് കൈമാറിയും മതനിരപേക്ഷ ചിന്തകൾ പകർന്നും ഇ എം എസ് സ്‌മൃതിക്ക് സമാപനം. കെട്ടുകഥകൾ യാഥാർഥ്യംപോലെ പ്രചരിപ്പിക്കുന്ന കാലത്ത് പഠനത്തിനും പോരാട്ടത്തിനുമൊപ്പം ജനങ്ങളിലേക്കിറങ്ങിയുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ദേശീയ സെമിനാർ പ്രഖ്യാപിച്ചു. രാഷ്‌ട്രീയം, മതം, സംസ്‌കാരം എന്ന ശീർഷകത്തിൽ റീജണൽ തിയറ്ററിൽ രണ്ടുദിവസമായി നടന്ന സെമിനാർ ചോദ്യങ്ങളും ഉത്തരങ്ങളുമായി ജനകീയ സംവാദ പരിപാടിയായി മാറി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയാണ് ശനിയാഴ്‌ച സംവാദത്തിന് തുടക്കമിട്ടത്. ഞായറാഴ്‌ച സമാപനസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. സി രവീന്ദ്രനാഥ് എംഎൽഎ അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി കെ വാസു, സിപിഐ എം തൃശൂർ ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട എന്നിവർ സംസാരിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ, ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ, സംസ്ഥാന കമ്മിറ്റി അംഗം എം എം വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സേവ്യർ ചിറ്റിലപ്പിള്ളി, പി കെ ചന്ദ്രശേഖരൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ മേരി തോമസ്, ഉഷ പ്രഭുകുമാർ, ഗ്രീഷ്‌മ അജയ്‌ഘോഷ്, സംഘാടകസമിതി ജനറൽ കൺവീനർ സി ചന്ദ്രബാബു എന്നിവർ പങ്കെടുത്തു. ‘ലോക്‌സഭയിലും നിയമസഭയിലുമുള്ള സ്‌ത്രീ സംവരണം’ വിഷയത്തിൽ നടന്ന സെമിനാറിൽ സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. കവി വിജയരാജമല്ലിക, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, എൻജിഒ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി പി സുനീഷ് എന്നിവർ സംസാരിച്ചു. ‘തൊഴിൽ കോഡുകളും തൊഴിലും’ സെമിനാറിൽ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം വിഷയം അവതരിപ്പിച്ചു. ‘സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളും തൊഴിൽ മേഖലയും’ വിഷയം സ്‌റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ചന്ദ്രശേഖരൻ അധ്യക്ഷനായി. ഡോ. സി സി ബാബു, കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി സി സിജി എന്നിവർ സംസാരിച്ചു. ‘വർഗരാഷ്‌ട്രീയം: പ്രതിരോധ സാംസ്‌കാരിക പ്രവർത്തനങ്ങൾ’ വിഷയം പ്രൊഫ. എം എം നാരായണൻ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ അധ്യക്ഷനായി. കവി ആലങ്കോട് ലീലാകൃഷ്‌ണൻ, കവി പി എൻ ഗോപീകൃഷ്‌ണൻ, ഡോ. കാവുന്പായി ബാലകൃഷ്‌ണൻ, ഡോ. ഡിംപി വി ദിവാകരൻ, ഡോ. എം എൻ സുധാകരൻ എന്നിവർ സംസാരിച്ചു.










0 comments