ക്രിമറ്റോറിയം നിരക്ക് വര്‍ധന: പ്രതിഷേധം ശക്തം

ചാലക്കുടി നഗരസഭ ക്രിമറ്റോറിയം
ചാലക്കുടി
നഗരസഭ ക്രിമറ്റോറിയത്തില്‍ സംസ്‌കരിക്കുന്നതിന്റെ നിരക്ക് വര്‍ധനവ് സംബന്ധിച്ച വിഷയത്തില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ച അജണ്ട ചര്‍ച്ചയ്‌ക്കെടുത്തത്. നഗരസഭ അതിര്‍ത്തിക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് 3500രൂപയാണ് നിലവിലെ ഫീസ്. ഇത് 5000രൂപയാക്കി ഉയര്‍ത്തണമെന്നാണ് ചെയര്‍പേഴ്‌സനടക്കമുള്ളവരുടെ ആവശ്യം. എന്നാല്‍ നിരക്ക് വര്‍ധനവ് അംഗീകരിക്കില്ലെന്നറിയിച്ച് പ്രതിപക്ഷ ലീഡര്‍ ജില്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണപക്ഷ കൗണ്‍സിലർ വത്സന്‍ ചമ്പക്കരയും ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധിച്ചു. ഇതോടെ കോണ്‍ഗ്രസ് പക്ഷത്ത് നിന്നുള്ള പല കൗണ്‍ലര്‍മാരും ചെയര്‍പേഴ്‌സന്റെ നടപടിയില്‍ വിയോജിപ്പ് അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ അജൻഡ ചര്‍ച്ച ചെയ്യാതെ മാറ്റി വച്ചു. കനത്ത കാറ്റില്‍ തകര്‍ന്ന് വീണ ക്രിമറ്റോറിയത്തിന്റെ മുകളിലെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അറ്റകുറ്റ പണികള്‍ നടത്താന്‍ നഗരസഭ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഒരേ സമയം മൂന്ന് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള സംവിധാനമാണ് ക്രിമറ്റോറിയത്തിലുള്ളത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അറ്റകുറ്റ പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് പുകകുഴലുകള്‍ ജീര്‍ണാവസ്ഥയിലാണ്. ഏതുനിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയാണിപ്പോള്‍. ഇതിനൊന്നും പരിഹാരം കാണാതെ ഫീസ് കുത്തനെ കൂട്ടാനുള്ള നടപടിക്കെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉയര്‍ന്നത്.










0 comments