കോടതി കെട്ടിടസമുച്ചയ നിര്‍മാണം അവസാനഘട്ടത്തിലേക്ക്

ചാലക്കുടിയില്‍ നിര്‍മാണത്തിലിരിക്കുന്ന കോടതി കെട്ടിട സമുച്ചയം
ചാലക്കുടി
ചാലക്കുടിയില്‍ കോടതി കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാകും. അഞ്ച് നിലകളിലുള്ള കെട്ടിടത്തിന്റെ അവസാനഘട്ട പ്രവൃത്തികളായ ഫ്ലോറിങ്, വയറിങ്, പ്ലംബിങ് തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ബി ഡി ദേവസി എംഎല്‍എ ആയിരുന്ന കാലത്താണ് കെട്ടിട നിര്‍മാണത്തിന് അനുമതിയും ഫണ്ടും ലഭ്യമായത്. 2021 ജൂണ്‍ മാസത്തിലാണ് കെടതി സമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മാണം. ആദ്യഘട്ടത്തില്‍ 10 കോടി രൂപ അനുവദിച്ചു. ഘടനമാത്രം 18മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് അദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാ ല്‍ ഈ പ്രവൃത്തികള്‍ 2023ഓടെയാണ് പൂര്‍ത്തീകരിക്കാനായത്. തുടര്‍ന്ന് രണ്ടാംഘട്ടത്തിനായി 20 കോടി രൂപയും അനുവദിച്ചു. ദേശീയപാതയോരത്ത് മിനി സിവില്‍ സ്റ്റേഷന് സമീപമാണ് കോടതി കെട്ടിട സമുച്ചയം. താഴത്തെ നിലയില്‍ പാര്‍ക്കിങ് സൗകര്യമാണ് ഒരുക്കുന്നത്. ബാക്കിയുള്ള സ്ഥലങ്ങളാണ് വിവിധ കോടതികളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക. ചാലക്കുടി മുനിസിഫ് കോടതി, മജിസ്‌ട്രേറ്റ് കോടതി, എംഎസിടി ക്യാമ്പ് സിറ്റിങ്, കുടുംബകോടതി ക്യാമ്പ് സിറ്റിങ്, പോക്‌സോ കോടതി എന്നിവയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. കോടതി കെട്ടിട സമുച്ചയം പ്രവര്‍ത്തന സജ്ജമാകുന്നതോടെ കുടുംബ കോടതി, എംഎസിടി എന്നിവയുടെ സ്ഥിരം സിറ്റിങ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. കോര്‍ട്ട് കോപ്ലക്‌സ് വരുന്നതോടെ സബ് കോടതിയും ചാലക്കുടിയില്‍ അനുവദിക്കാൻ സാധ്യതയുണ്ട്. നിലവില്‍ മുനിസിപ്പല്‍ ലൈബ്രറി കെട്ടിടത്തിലെ പരിമിതമായ സ്ഥലത്താണ് കോടതികളുടെ പ്രവര്‍ത്തനം.










0 comments