മലയാളത്തിലും ഇംഗ്ലീഷിലും വ്യത്യസ്ത നിബന്ധനകൾ
ഇൻഷുറൻസ് കമ്പനിയുടേത് ഗുരുതര വീഴ്‌ചയെന്ന് കോടതി

തൃശൂർ
മലയാളത്തിലും ഇംഗ്ലീഷിലും വ്യത്യസ്ത നിബന്ധനകൾ നൽകിയ ഇൻഷുറൻസ് കമ്പനിയുടെ നടപടി ഗുരുതര വീഴ്‌ചയെന്ന് കോടതി. തൃശൂർ കല്ലേറ്റുംകര കള്ളിവളപ്പിൽ വീട്ടിൽ കെ എഫ് തോമസ്, ഭാര്യ മേരി തോമസ് എന്നിവർ ചേർന്ന് നല്‍കിയ ഹർജിയിലാണ് തൃശൂർ ഉപഭോക്തൃകമീഷന്റെ വിധി. തെറ്റായ നിബന്ധനകൾ ചമച്ച് ക്ലെയിം നിഷേധിച്ച കൊച്ചി തൃപ്പൂണിത്തുറയിലുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് കമീഷന്‍ വിധി. മേരി തോമസിന് ഇരിങ്ങാലക്കുട സേക്രഡ് ഹാർട്ട് മിഷൻ ആശുപത്രിയിൽ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ചികിത്സ നടത്തി. എന്നാൽ ക്ലെയിം നിഷേധിച്ചു. ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് ക്ലെയിം നൽകില്ല എന്ന വ്യവസ്ഥ പോളിസിയിലുണ്ട് എന്നതായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. എന്നാൽ മലയാളത്തിലുള്ള നിബന്ധനകളിൽ അതില്ല. മറിച്ച് മലയാളത്തിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് ഭാഷയിലുള്ള പോളിസി നിബന്ധനയിൽ ഇത് കൂട്ടിച്ചേർത്തത് ഗുരുതരമായ വീഴ്‌ചയാണെന്ന് കോടതി വിലയിരുത്തി. ഇത് മനഃപൂർവമുള്ള മറച്ചുവയ്‌ക്കലാണെന്നും കോടതി നിരീക്ഷിച്ചു. ഇൻഷുറൻസ് കമ്പനിയുടെ പ്രവൃത്തി അനുചിതമാണെന്നും തെളിവുകൾ പരിഗണിച്ച് പ്രസിഡന്റ് സി ടി സാബു, അംഗങ്ങളായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചു. ഹർജിക്കാർക്ക് ചികിത്സാ ചെലവായ 13,705 രൂപയും ഹർജി തീയതി മുതൽ ഒമ്പത് ശതമാനം പലിശയും നഷ്ടപരിഹാരവും ചെലവിലേക്ക് 10,000 രൂപയും നൽകാൻ വിധിച്ചു. ഹർജിക്കാർക്ക് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.










0 comments