ad
Deshabhimani

പുല്‍ക്കൂടൊരുങ്ങി ക്രിസ്‌മസിനെ 
വരവേൽക്കാൻ

തൃശൂർ മണ്ണുത്തി പാലത്തിനു സമീപം പുൽക്കൂട് നിർമാണത്തിൽ 
ഏർപ്പെട്ടിരിക്കുന്ന മണികണ്ഠനും ഭാര്യയും

വെബ് ഡെസ്ക്

Published on Dec 20, 2025, 12:40 AM | 1 min read

സ്വന്തം ലേഖിക

തൃശൂര്‍

നാടും നഗരവും ക്രിസ്‌മസ് ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. വീടുകളില്‍ നക്ഷത്രങ്ങള്‍ മിന്നിത്തുടങ്ങി. ക്രിസ്‌മസ് ട്രീകള്‍ അലങ്കാരങ്ങളണിഞ്ഞ് തലയെടുപ്പോടെ ഉയര്‍ന്നുകഴിഞ്ഞു. പുല്‍ക്കൂടൊരുക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. തിന മുളപ്പിച്ച് പുല്‍ക്കൂടിലേക്കുള്ള വഴികള്‍ ഒരു‌ക്കാനും വൈക്കോലും മുളയും ഉപയോഗിച്ച് കൂടൊരുക്കാനുമുള്ള ശ്രമങ്ങളും തകൃതിയിലാണ്. സ്ഥലവും സമയവുമുള്ളവര്‍ സ്വന്തം കലാവിരുതില്‍ പുല്‍ക്കൂടൊരുക്കുമ്പോള്‍ അതിനെ വെല്ലുംവിധം വിവിധതരം പുൽക്കൂടുകളും വിപണിയില്‍ ഇടംപിടിച്ചു കഴിഞ്ഞു. പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവര്‍ക്ക് ഈറ്റയും ചൂരലും ഉപയോഗിച്ച് നിര്‍മിച്ച പുല്‍ക്കൂടുകളുണ്ട്. അല്ലാത്തവര്‍ക്ക് തൂക്കിയിടാവുന്ന പുല്‍ക്കൂടുകളും മാര്‍ബിള്‍, ഫൈബര്‍, തേക്ക്, എംഡിഎഫ്, പ്ലാസ്റ്റിക് എന്നിവയില്‍ നിര്‍മിച്ചവയും വില്‍പ്പനയ്ക്കുണ്ട്. പുല്‍ക്കൂടില്‍ ട്രെന്‍ഡ് ഒരുപാടുണ്ടെങ്കിലും പരമ്പരാഗത കൂടിന് തന്നെയാണ് ആവശ്യക്കാരേറെ. 300 രൂപ മുതലാണ് വില. പരമ്പരാഗത പുല്‍ക്കൂടുകള്‍ നിര്‍മിക്കുന്ന സംഘം തമിഴ്നാട്ടില്‍ നിന്നെത്തി റോഡരികിലും പാലങ്ങള്‍ക്കടിയിലും ഇടംപിടിച്ചിട്ടുണ്ട്. 600 രൂപവരെ വിലയുള്ള പുല്‍ക്കൂടുകള്‍ ഇവരില്‍ നിന്ന് ലഭിക്കും. തൂക്കിയിടാവുന്ന ക്രിസ്‌മസ് കൂടുകളും ട്രെന്‍ഡാണ്. ഹോട്ടല്‍, റസ്റ്റോറന്റ് കേന്ദ്രീകരിച്ചും സ്ഥലപരിമിതിയുള്ള വീടുകളിലേക്കുമാണ് ഇത്തരം കൂടുകള്‍ വാങ്ങുന്നത്. ഒരടി, രണ്ടടി വലുപ്പത്തില്‍ ഇവ ലഭ്യമാണ്. 1200 രൂപ മുതലാണ് വില. 690 രൂപ മുതലുള്ള മാർബിള്‍ പുൽക്കൂടുകളും വിപണിയിൽ സജീവമാണ്. ഫൈബർ പുൽക്കൂടുകൾക്ക് 1,600 രൂപ വരെ വിലയുണ്ട്. ചുവന്ന നിറത്തിലുള്ള പുല്‍ക്കൂടുകളും ഹിറ്റാണ്. 4950 രൂപയാണ് വില. 17,500 രൂപ വിലയുള്ള ക്രിസ്‌മസ് കൂടുകളും വിപണിയിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home