രണ്ടുമാസത്തില്‍ 9 ലക്ഷത്തിലേറെ പിഴയീടാക്കി
ശുചിത്വ മാലിന്യ സംസ്‍കരണം: പിടിവിടാതെ സ്‍ക്വാഡുകള്‍

തൊടുപുഴ
ശുചിത്വ മാലിന്യ സംസ‍്‍കരണ മേഖലയിലെ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി തുടര്‍ന്ന് ശുചിത്വമിഷൻ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ. ജൂണ്‍ ആദ്യം മുതല്‍ ആഗസ്‍ത് എട്ടുവരെ ആകെ 542 പരിശോധനകള്‍ നടത്തി. ഇവയില്‍ 215 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 9,58,500 രൂപയാണ് പിഴയീടാക്കിയത്. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഡിസ്‍പോസിബിൾ വസ്‍തുക്കളുടെ നിരോധനത്തിന് ഹൈക്കോടതിയുടേതുള്‍പ്പെടെ നിരവധി ഉത്തരവുകളും സർക്കുലറുകളും ഉണ്ടായിട്ടും നിയമലംഘനങ്ങള്‍ തുടരുകയാണ്. ജില്ലാതലത്തില്‍ രണ്ട് എൻഫോഴ്‍സ്‍മെന്റ് സ്‍ക്വാഡുകളാണ് പരിശോധന നടത്തുന്നത്. പിഴ ഈടാക്കുന്നത് അതത് തദ്ദേശ സ്ഥാപനങ്ങളാണ്. സ്‌ക്വാഡ് സംവിധാനത്തിന് പുറമേ 9446700800 സിങ്ങിൾ വാട്സാപ് നമ്പറിലൂടെ റിപ്പോർട്ട് ചെയ്യുന്ന നിയമ ലംഘനങ്ങൾക്കെതിരെയും നടപടികൾ എടുക്കുന്നുണ്ട്. റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് പിഴയുടെ 25 ശതമാനം പാരിതോഷികം നല്‍കുന്നു. സുസജ്ജം സ്‍ക്വാഡുകള്‍ നിരോധിത വസ്‍തുക്കളുടെ സംഭരണം, വിൽപ്പന, ഉപയോഗം എന്നിവയ്‍ക്ക് പുറമേ പൊതുസ്ഥലങ്ങളുടെയും ജലാശയങ്ങളുടെയും മലിനീകരണം, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, മലിനജലം ഒഴുക്കൽ തുടങ്ങി എല്ലാത്തരം നിയമലംഘനങ്ങൾക്കെതിരെയും നടപടിയുണ്ട്. ജില്ലാതല സ്‍ക്വാഡുകൾക്ക് പുറമേ ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ മൂന്ന് സ്‌ക്വാഡുകളും തദ്ദേശസ്ഥാപനതല വിജിലൻസ് സ്‌ക്വാഡുകളും പ്രവർത്തിക്കുന്നു. തൊടുപുഴ, ഇളംദേശം, കട്ടപ്പന, അഴുത ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും കട്ടപ്പന, തൊടുപുഴ നഗരസഭകളിലുമാണ് ഒരു സ്‍ക്വാഡിന് ചുമതല. രണ്ടാം സ്‍ക്വാഡിന് ഇടുക്കി, ദേവികുളം, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും.










0 comments