തദ്ദേശ തെരഞ്ഞെടുപ്പ്
യുഡിഎഫിന് മേല്‍ക്കൈ

ഇടുക്കി
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ജില്ലയില്‍ യുഡിഎഫിന് മേല്‍ക്കൈ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ആധിപത്യം പുലര്‍ത്താന്‍ യുഡിഎഫിന് സാധിച്ചു. 52 പഞ്ചായത്തുകളില്‍ 36ഇടത്ത് വിജയിച്ചു. എല്‍ഡിഎഫിന് 12 പഞ്ചായത്തുകളില്‍ ഭരണം ലഭിച്ചു. നാലിടത്ത് തുല്യത പാലിച്ചു. കഴിഞ്ഞതവണ എല്‍ഡിഎഫ് വിജയിച്ച പല പഞ്ചായത്തുകളിലും ഇക്കുറി കാറ്റ് മാറിവീശി. ബ്ലോക്ക് പഞ്ചായത്തുകളില്‍ ദേവികുളം മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. ഇവിടെ എട്ട് ഡിവിഷനുകള്‍ ഇടതുപക്ഷം ജയിച്ചപ്പോള്‍ ആറിടത്താണ് യുഡിഎഫ് ജയം. അടിമാലി, അഴുത, ഇളംദേശം, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ ബ്ലോക്കുകളില്‍ യുഡിഎഫ് വിജയിച്ചു. ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളില്‍ യുഡിഎഫ് ജയം 14 ഇടത്ത്. എല്‍ഡിഎഫ് മൂന്നിടത്തും. ദേവികുളം, രാജാക്കാട്, നെടുങ്കണ്ടം ഡിവിഷനുകളില്‍ ആര്‍ ഈശ്വരൻ, ജി ശങ്കര്‍കുമാര്‍, തിലോത്തമ സോമൻ എന്നിവരാണ് എല്‍ഡിഎഫിനായി വിജയിച്ചത്. അടിമാലി, മൂന്നാര്‍, പാമ്പാടുംപാറ ,വണ്ടന്മേട്, വണ്ടിപ്പെരിയാര്‍, വാഗമണ്‍, ഉപ്പുതറ, മൂലമറ്റം, കരിമണ്ണൂര്‍, കരിങ്കുന്നം, വണ്ണപ്പുറം, തോപ്രാംകുടി, പൈനാവ്, വെള്ളത്തൂവല്‍ ഡിവിഷനുകളിലാണ് യുഡിഎഫ് ജയിച്ചത്. തൊടുപുഴ കട്ടപ്പന നഗരസഭകളും യുഡിഎഫ് നേടി. തൊടുപുഴയില്‍ 21 വാര്‍ഡും കട്ടപ്പനയില്‍ 20 വാര്‍ഡും വിജയിച്ചു.










0 comments