അന്വേഷിക്കുമെന്ന് ഡിഡിഇ
അവധിദിനത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് തുറന്നിട്ടു

തൊടുപുഴയിലെ ഡിഡിഇ ഓഫീസിന്റെ വാതില്‍ ഞായറാഴ്‍ച തുറന്നിട്ട നിലയില്‍
തൊടുപുഴ
തൊടുപുഴയിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ വാതില്‍ ഞായറാഴ്‍ചയും തുറന്നുകിടക്കുന്ന നിലയില്‍. ഓഫീസ് വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാഹനം ലോക്ക് ചെയ്‍തിട്ടുമില്ല. ഓഫീസിന്റെ പ്രധാന വാതിലില്‍നിന്ന് അല്‍പ്പം മാറി വലതുവശത്തുള്ള ചെറിയ വാതിലാണ് ഞായര്‍ വൈകിട്ടോടെ തുറന്നുകിടക്കുന്നത് യാത്രക്കാരാണ് കണ്ടത്. വിവരമറിഞ്ഞ് തൊടുപുഴ പൊലീസെത്തി വാതില്‍ കുറ്റിയിട്ടു. വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്. 30ഓളം കമ്പ്യൂട്ടറുകളും പ്രധാന ഫയലുകളും സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. പ്രിന്ററടക്കമുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങളുമുണ്ട്. ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസും ഇതിനുള്ളിലാണ്. സംഭവത്തെ പറ്റി അന്വേഷിക്കുമെന്ന് ഡിഡിഇ അറിയിച്ചു. പ്രധാന വാതിലും ഗ്രില്ലും പതിവുപോലെ പൂട്ടിയിട്ടുണ്ട്. എന്നാല്‍ വലതുവശത്തുള്ള വാതില്‍ തുറന്നുകിടക്കുകയായിരുന്നു. സാധാരണ അകത്തുനിന്ന് പൂട്ടുന്ന വാതിലാണിത്. ഇത് നേരെ കടന്നുചെല്ലുന്നത് ചെറിയൊരു മുറിയിലേക്കും അവിടെനിന്ന് പ്രധാന ഹാളിലേക്കുമാണ്. അകത്തുനിന്ന് പ്രധാന ഹാളിലേക്കുള്ള വാതിലും തുറന്നുകിടക്കുകയായിരുന്നു. അടയ്ക്കാന്‍ മറന്നതാണോ അതോ മോഷണശ്രമം ആണോയെന്ന് തിങ്കളാഴ്ച ജീവനക്കാര്‍ എത്തിയാലേ വ്യക്തമാകു. പൊലീസ് തന്നെയാണ് കാറും ലോക്ക് ചെയ്‍തിട്ടില്ലെന്ന് കണ്ടെത്തിയത്.









0 comments