പച്ചപ്പിൽ ഒരുങ്ങി സുന്ദര ലയം

മലങ്കര ഗ്രൂപ്പിന്റെ പെൻഷറസ്റ്റ് എസ്റ്റേറ്റിൽ പുതുതായി നിർമിച്ച തോട്ടം ലയം
ഏലപ്പാറ
പീരുമേട്ടിലെ തേയിലത്തോട്ടങ്ങളിലൊന്നിൽ പതിറ്റാണ്ടുകൾക്ക് ശേഷം പുതിയൊരു തൊഴിലാളി ലയം ഉയർന്നു. മലങ്കര ഗ്രൂപ്പിന്റെ പെൻഷറസ്റ്റ് എസ്റ്റേറ്റിലാണ് കൂടുതൽ സൗകര്യങ്ങളുള്ള തൊഴിലാളി ലയം നിർമിച്ചത്. പദ്ധതിയ്ക്ക് രണ്ടാം പിണറായി സർക്കാർ 10 കോടി ബജറ്റിൽ അനുവദിച്ചു. ജില്ലയിലെ തേയിലത്തോട്ടങ്ങളിലുള്ള ലയങ്ങളിൽ ഭൂരിഭാഗവും കാലപ്പഴക്കം മൂലം ജീർണിച്ച് നിലംപൊത്താവുന്ന നിലയിലാണ്. കാലവർഷത്തിൽ ഇവ തകർന്നുവീണ് തൊഴിലാളികൾ ഗുരുതരപരിക്കേറ്റ സംഭവങ്ങൾ നിരവധിയുണ്ട്. ലയങ്ങൾ പുനർനിർമിക്കണമെന്ന അവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കാലങ്ങളായി തൊഴിലാളികളും യൂണിയനുകളുടെ നിരന്തരമായ അവശ്യം മലങ്കര എസ്റ്റേറ്റ് പ്രാവർത്തികമാക്കി. ലയങ്ങളിൽ നിന്നും വ്യത്യസ്തമായി ആധുനിക സൗകര്യങ്ങളോടെയാണ് ബോണാമിക്കടുത്തുള്ള പെൻഷറസ്റ്റ് എസ്റ്റേറ്റിൽ പുതിയലയം. ഓരോ വീട്ടിലും രണ്ടു കിടപ്പുമുറിയും അടക്കളയും ലിവിങ് ഏരിയയും ശുചിമുറിയുമുണ്ട്. സുരക്ഷ മുൻ നിർത്തി ശക്തമായ വാതിലുകളും ടൈലിട്ടതറയും. മുന്പ് മുറികളെല്ലാം ഒരേ നിരയിലായിരുന്നതിനും മാറ്റം വരുത്തിയാണ് നിർമാണം പൂർത്തിയാക്കിയതെന്ന് കമ്പനി ജനറൽ മാനേജർ ജോഷിബാ ജോസഫ് പറഞ്ഞു. ആറുകുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്നതാണ് പുതിയ ലയം. ഒരു കോടി രൂപ മുടക്കിയാണിത് പണിതത്. ഇതിൽ 12 ലക്ഷം രൂപ സർക്കാർ സബ്സിഡിയായി നിൽകി. ഉടമയായ ജെ കെ തോമസാണ് പ്ലാൻ തയ്യാറാക്കിയത് ലയത്തിലെ സൗകര്യങ്ങൾ തൊഴിലാളികളെയും സന്തോഷത്തിലാക്കിയിട്ടുണ്ട്. അടുത്തുതന്നെ കൂടുതൽ ലയങ്ങളുടെ പണി ഇവിടെ തുടങ്ങും.അങ്ങനെ പുതിയലയത്തിൽ മലങ്കര എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് അഭിമാനത്തോടെയും പേടിയില്ലാതെയും ഇനി താമസിക്കാം.








0 comments