ad
Deshabhimani

ടൂറിസം മോഡൽ വില്ലേജ്

കാന്തല്ലൂരിലെ ആപ്പിൾ മധുരം

apple

കാന്തല്ലൂരിൽ വിളവെടുക്കാറായ ആപ്പിൾ

avatar
എസ്‌ ഇന്ദ്രജിത്ത്‌

Published on May 14, 2026, 12:15 AM | 2 min read

മറയൂർ

കേരളത്തിന്റെ അഞ്ചുനാടിൻ സൗന്ദര്യത്തിന്റെയും സമൃദ്ധിയുടെയും മുഖമുദ്രയായ കാന്തല്ലൂരിൽ ആപ്പിൾ പഴങ്ങൾ പാകമായി തുടങ്ങി. ചുവന്നു തുടുത്ത് മഞ്ഞുകണങ്ങൾ പുരണ്ടു നിൽക്കുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്‌. ഒരു മാസത്തിനകം വിളവെടുപ്പ് ആരംഭിക്കുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. മൂന്നാറിന് ഏകദേശം 40 കിലോ മീറ്റർ അകലെയുള്ള കാന്തല്ലൂർ മലയോരഗ്രാമം തമിഴ്നാടുമായി അതിര്‌ പങ്കിടുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കാന്തല്ലൂരിന്റെ ഭൂപ്രകൃതി തന്നെ ഏറെ സവിശേഷതയാർന്നത്‌. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1500 മീറ്റർ ഉയരത്തിലുള്ള മലമുകളുകളും താഴ്വരകളും നിറഞ്ഞ ഇവിടം ഫലഭൂയിഷ്ഠമായ മണ്ണും സമൃദ്ധമായ ജലസ്രോതസ്സുകളുംകൊണ്ട്‌ സമൃദ്ധം. മഞ്ഞുമൂടിയ കുന്നുകളും പച്ചപ്പുള്ള തോട്ടങ്ങളുമാണ് കാന്തല്ലൂരിന്റെ മുഖമുദ്ര. തണുത്ത കാലാവസ്ഥയാണ് ഇവിടുത്തെ ആപ്പിൾ കൃഷിയുടെ രഹസ്യം. വർഷം മുഴുവനും സുഖകരമായ തണുപ്പ്(5-15 ഡിഗ്രി സെൽഷ്യസ്) അനുഭവപ്പെടുന്ന ഈ പ്രദേശം 'കേരളത്തിന്റെ കാശ്മീർ' എന്നും 'ഫ്രൂട്ട് ബൗൾ ഓഫ് കേരള' എന്നുമാണ് അറിയപ്പെടുന്നത്. ജനുവരി മുതൽ ആപ്പിൾ മരങ്ങൾ പൂവിടാൻ തുടങ്ങുന്നു. കൊടൈക്കനാൽ, ഹിമാചൽ പ്രദേശുകളിൽ നിന്ന് കൊണ്ടുവന്ന റോയൽ ഡെലിഷ്യസ്, ഗ്രാനി സ്മിത്ത്, ഗ്രാനി ഗോൾഡ് തുടങ്ങിയ ഇനങ്ങളാണ് ഇവിടെ വളരുന്നത്. സംസ്ഥാനത്ത്‌ വ്യാവസായികാടിസ്ഥാനത്തിൽ ആപ്പിൾ കൃഷി ചെയ്യുന്ന ഏക സ്ഥലമാണ് കാന്തല്ലൂർ. രാസവളങ്ങൾ ഉപയോഗിക്കാതെ പൂർണമായും ജൈവരീതിയിലാണ് കൃഷി. ഒരു മരത്തിൽ നിന്ന് ശരാശരി 30 കിലോ വരെ ആപ്പിൾ ലഭിക്കുന്നതായി കർഷകർ പറയുന്നു. ആപ്പിളിനൊപ്പം മറ്റ് പഴവർഗങ്ങളുടെയും സമൃദ്ധിയാണ് കാന്തല്ലൂരിന്റെ പ്രത്യേകത. പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, ഓറഞ്ച്, സ്ട്രോബെറി, പാഷൻ ഫ്രൂട്ട്, അപ്രിക്കോട്ട് തുടങ്ങിയവ ധാരാളമായി വിളയുന്നു. ശൈത്യകാല പച്ചക്കറികളായ കോളിഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിവയും കൃഷിയുടെ ഭാഗമാണ്. മറയൂരിലെ പരമ്പരാഗത ശർക്കര നിർമാണവും കാന്തല്ലൂരിനോട് ചേർന്ന് പ്രശസ്തമാണ്

മികച്ച ടൂറിസം മോഡൽ 
വില്ലേജ് പുരസ്‌കാരം ​2023-ൽ കേന്ദ്ര ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ച രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡ് അവാർഡ് കാന്തല്ലൂരിന് ലഭിച്ചിരുന്നു. കേരള ടൂറിസം മിഷന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയായ സ്‌ട്രീറ്റ് പ്രോജക്ട്‌ വിജയകരമായി നടപ്പാക്കിയതിന്റെ ഫലമാണ് ഈ ദേശീയ അംഗീകാരം. സാമൂഹിക- സാമ്പത്തിക പാരിസ്ഥിതിക ബാലൻസ് നിലനിർത്തിക്കൊണ്ടുള്ള ടൂറിസം മോഡലാണ് കാന്തല്ലൂരിനെ രാജ്യതലത്തിൽ താരമാക്കിയത്. മലനാടിന്റെ സൗന്ദര്യവും കൃഷിയുടെ സമൃദ്ധിയും ഉത്തരവാദിത്വ ടൂറിസവും ചേരുന്നതിനാൽ കാന്തല്ലൂർ വിനോദസഞ്ചാര കേന്ദ്രമായും വളർന്നുവരുന്നു. ആപ്പിൾ തോട്ടങ്ങളിൽ നടക്കാനും പഴങ്ങൾ നേരിട്ട് പറിക്കാനും ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്‌. പക്ഷികളുടെ (പ്രത്യേകിച്ച് മയിലുകളുടെ) ശല്യം തടയാൻ മരങ്ങളെ വലയിട്ട് സംരക്ഷിക്കുന്നതും പതിവാണ്‌. കാന്തല്ലൂരിന്റെ ഈ കാർഷിക- ടൂറിസം വിപ്ലവം കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസത്തിന്റെ മാതൃകയാണ്. തണുത്ത കാലാവസ്ഥയും ഉയർന്ന ഭൂപ്രകൃതിയും ചേർന്നപ്പോൾ അസാധ്യമെന്ന് കരുതിയ ആപ്പിൾ കൃഷി സാധ്യമായി. ഓണക്കാലത്ത് പാകമാകുന്ന ഈ ആപ്പിളുകൾ ടൂറിസത്തിനൊപ്പം ലോക്കൽ സമ്പദ്‌വ്യവസ്ഥയെയും ഉണർത്തുന്നു. കാന്തല്ലൂരിലെത്തുന്നവർക്ക് മായമില്ലാത്ത, ജൈവികമായ ആപ്പിളിന്റെ രുചി നുകരാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home