എന്നും കൈപിടിച്ച് ഇടതുപക്ഷം
ദുരിതകാലം താണ്ടിയ കണ്ണംപടിക്കാര്‍

കണ്ണംപടി ഗവ. ട്രൈബൽ ഹെെസ്കൂൾ

സ്വന്തം ലേഖകൻ
Published on Jun 11, 2026, 12:15 AM | 1 min read
ഏലപ്പാറ
കണ്ണംപടിക്കാരെ ഓര്‍മയുണ്ടോ? ഇടുക്കി ജല വൈദ്യുത പദ്ധതിക്കായി ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രദേശത്തുനിന്നും 300 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവരെ കുടിയിരുത്തിയ പ്രദേശമാണ് കണ്ണംപടി ആദിവാസി ഉന്നതി. പുറം ലോകവുമായി ബന്ധപ്പെടാൻ മാർഗങ്ങളില്ലാതെ ദുരിതംപേറിയ ഒരു കാലമുണ്ടായിരുന്നു അവര്‍ക്ക്. ഇന്ന് വികസന മുന്നേറ്റങ്ങള്‍ തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണവര്‍. എന്നും തങ്ങളുടെ കൈപിടിച്ചിട്ടുള്ളത് സിപിഐ എമ്മും ഇടതുപക്ഷവുമാണെന്ന് നിവാസികള്‍ പറയുന്നു. 1800ഓളം പേരാണ് ഇപ്പോഴിവിടെയുള്ളത്.
വഴിയും വെളിച്ചവുമേകി
ഉപ്പുതറ, വളകോട് മുതൽ കീഴ്‍കാനം, കണ്ണംപടി, മേമാരി കുടികൾ വരെ റോഡ് നിർമിച്ചു. കണ്ണംപടി, കോതപ്പാറ വാർഡുകള്‍ അറക്കുളം പഞ്ചായത്തിന്റെ ഭാഗമായിരുന്നു. ഇവ ഉപ്പുതറ പഞ്ചായത്തിന്റെ ഭാഗമാക്കാൻ സമരങ്ങളും പ്രക്ഷോഭങ്ങളും മറ്റ് സർക്കാർ ഇടപെടലുകളും സിപിഐ എം നടത്തി. സോളാർ പാനലുകളിൽനിന്നുള്ള നേരിയ വെളിച്ചത്തിലായിരുന്നു കുടുംബങ്ങൾ രാത്രികഴിഞ്ഞിരുന്നത്. എന്നാല്‍ വി എസ് സര്‍ക്കാര്‍ കണ്ണംപടിയില്‍ വൈദ്യുതിയെത്തിച്ചു. കേന്ദ്ര വന നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർത്താണിത് സാധ്യമാക്കിയത്. മുൻ എംഎൽഎ ഇ എസ് ബിജുമോളും ജില്ലയിലെ എൽഡിഎഫ് നേതാക്കളും ശക്തമായി ഇടപെട്ടു. വർഷങ്ങൾക്ക് മുമ്പ് കട്ടപ്പനയില്‍നിന്ന് ഉപ്പുതറ വഴി സർവീസ് നടത്തിയ ഏക സ്വകാര്യ ബസ് കീഴ്‍കാനം വരെയുണ്ടായിരുന്നു. ഇപ്പോള്‍ റോഡ് സഞ്ചാരയോഗ്യമായതോടെ ഇതുവഴി രാവിലെ മുതൽ വൈകിട്ടുവരെ നിരവധി ബസുകളുണ്ട്.
ആരോഗ്യവും വിദ്യാഭ്യാസവും
വന്യമൃഗ ആക്രമണങ്ങളില്‍നിന്ന് രക്ഷിക്കാനും സര്‍ക്കാര്‍ ഇടപെടലുണ്ടായി. ഏലം, കാപ്പി, കുരുമുളക്, പച്ചക്കറി കൃഷിയും നടത്തി ജീവിക്കുന്ന കർഷക കുടുംബങ്ങളാണിവിടെ. സമ്പൂർണ പാർപ്പിട പദ്ധതി ഒരുക്കിയും വാതിൽപ്പടി റേഷൻ നടപ്പാക്കിയും കഴിഞ്ഞ 10വർഷം എൽഡിഎഫ് സർക്കാർ ഈ കുടുംബങ്ങളെ ചേർത്തുപിടിച്ചു. ആഴ്‍ചയിൽ ഒരുദിവസം ആരോഗ്യ പ്രവർത്തകരെത്തും. ഉന്നതിയിലെ ട്രൈബൽ ഹൈസ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പോയിവരാനുമുള്ള ഭൗതിക സാഹചര്യങ്ങൾ ഇപ്പോഴുണ്ട്. കഴിഞ്ഞ തദ്ദേശ, നയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉന്നതിയിലെ വോട്ടർമാർ എൽഡിഎഫിനൊപ്പമായിരുന്നു.










0 comments