മുല്ലപ്പെരിയാറിൽ മഴയില്ല
തമിഴ്നാട്ടിലെ നെൽകൃഷി പ്രതിസന്ധിയിൽ

കൃഷിക്ക് മണ്ണൊരുക്കിയ സ്ഥലത്ത് ജലസേചന സംവിധാനം ഒരുക്കിയിരിക്കുന്നു
കുമളി
മഴയില്ലാത്തതിനാൽ മുല്ലപ്പെരിയാർ ജലം ഉപയോഗിച്ച് കൃഷിയിറക്കുന്ന തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ നെൽകൃഷിയെ വ്യാപകമായി ബാധിക്കും. തേനി, മധുര, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ ജില്ലകളിലായി രണ്ട് ലക്ഷം ഏക്കർ സ്ഥലത്താണ് നെല്ല് വിളയിക്കുന്നത്. തേനി ജില്ലയിലെ വൈഗ അണക്കെട്ടിലും ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തേനി ജില്ലയിൽ മാത്രം 14,707 ഏക്കർ സ്ഥലത്ത് രണ്ട് സീസണുകളിൽ നെൽകൃഷി നടത്തുന്നുണ്ട്. സാധാരണയായി, ജൂൺ ആദ്യവാരത്തിൽ ഒന്നാം വിള നെൽക്കൃഷിക്കായി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടാറുണ്ട്. എന്നാൽ ഇത്തവണ കാലവർഷം കനിഞ്ഞില്ലാത്തതിനാലും, അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് കുറവായതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 113 അടിയിൽ എത്തിയിട്ടില്ല. ഇതുമൂലം ഒന്നാം വിളയ്ക്കായി ഇതുവരെ വെള്ളം തുറന്നുവിട്ടിട്ടില്ല, ഇത് പ്രദേശത്തെ കർഷകർക്കിടയിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. മുല്ലപ്പെരിയാർജലനിരപ്പ് കുറഞ്ഞു നിൽക്കുന്നതിനാൽ 200 ഘനയടിയോളം വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. അതേസമയം കരനെൽ കൃഷി തടസ്സമില്ലാതെ വ്യാപകമായി ചെയ്യുന്നുണ്ട്. മുല്ലപ്പെരിയാർ വെള്ളം നദിയിൽ നിന്നും പമ്പ് ചെയ്ത് വലിയ ടാങ്കുകളിൽ നിറച്ച് കൃഷിയിടങ്ങളിലേക്ക് ചെറിയ ഹോസ് വഴി എത്തിച്ചാണ് കൃഷി തുടരുന്നത്. മൂന്നിഞ്ച് വലുപ്പത്തിലുള്ള പിവിസി പൈപ്പ് വഴി എത്തിക്കുന്ന വെള്ളം അരയിഞ്ച് വലുപ്പത്തിലുള്ള ഹോസുകൾ അടുത്തടുത്തായി സ്ഥാപിച്ചാണ് കൃഷിക്ക് വെള്ളം ഒഴുക്കുന്നത്.










0 comments