പെരുമഴ

വാളറ പാട്ടയിടുമ്പ് പാലം കവിഞ്ഞെത്തിയ മലവെള്ളപ്പാച്ചിൽ

സ്വന്തം ലേഖകൻ
Published on Jul 27, 2025, 12:30 AM | 1 min read
ഇടുക്കി
ജില്ലയിൽ മഴ ശക്തമായി തുടരുന്നു. കഴിഞ്ഞ മൂന്നുദിവസത്തിൽ ശരാശരി 199.6 മില്ലിമീറ്റർ (പ്രതിദിന ശരാശരി 66.53 മി.മീ) മഴയാണ് ജില്ലയിൽ പെയ്‍തിറങ്ങിയത്. ദേവികുളം താലൂക്കിലായിരുന്നു കൂടുതൽ, ആകെ 261.4 മില്ലിമീറ്റർ (പ്രതിദിന ശരാശരി 87.13). കുറവ് ഉടുമ്പൻചോലയിൽ, ആകെ 130 മില്ലിമീറ്റർ(പ്രതിദിന ശരാശരി 45.33). മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്ന പീരുമേട് താലൂക്കിലാകെ 223.5 മില്ലിമീറ്റർ മഴ ലഭിച്ചു. ഇടുക്കിയിൽ 229.4 മില്ലിമീറ്റർ, തൊടുപുഴയിൽ 153.7 മില്ലിമീറ്റർ എന്നിങ്ങനെയാണ് ആകെ ലഭിച്ച മഴയുടെ അളവ്. വെള്ളി രാവിലെ 10 മുതൽ ശനി രാവിലെ 10 വരെ ശരാശരി 70.58 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ടായിരുന്നു. ഞായറാഴ്‌ച മഞ്ഞ അലർട്ടാണ്. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും മുന്നിൽകണ്ട് അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുണ്ട്. മുല്ലപ്പെരിയാറിൽ 134 അടിയും ഇടുക്കിയിൽ 2370.40 അടിയുമാണ് നിലവിലെ ജലനിരപ്പ്.
വേണം ജാഗ്രത
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞുവീഴാനുമുള്ള സാധ്യതകൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കണം. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറണമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. തോട്ടം മേഖലയിൽ ഉൾപ്പെടെ നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തിവച്ച് സുരക്ഷിത ഇടത്തേക്ക് മാറണം. മൂന്നാർ ഗ്യാപ് റോഡിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച് കലക്‌ടർ ഉത്തരവിറക്കി. റോഡിന്റെ വശങ്ങളിലുള്ള വാഹന പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്.









0 comments