ഓര്‍മപ്പെടുത്തലുമായി ജലമാണ് ജീവൻ

തൊടുപുഴ
സുരക്ഷിത ജലലഭ്യതയും ജലജന്യരോഗപ്രതിരോധവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഹരിതകേരളം മിഷന്‍ ‘ജലമാണ് ജീവന്‍’ എന്ന പേരില്‍ ജനകീയ തീവ്ര കര്‍മപരിപാടി നടത്തുന്നു.അമീബിക് മസ്തിഷ്‌ക ജ്വരം പോലെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷ്മജീവികളെ പ്രതിരോധിക്കാനാണ് ജലമാണ് ജീവന്‍ ലക്ഷ്യമിടുന്നത്. ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കി ആശ, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി ജനകീയ കര്‍മപരിപാടിയായാണ് ജലമാണ് ജീവന്‍ ക്യാമ്പയിന്‍ നടപ്പാക്കുന്നത്. പരിപാടിയുടെ ആദ്യഘട്ടമായി 30, 31 തീയതികളില്‍ എല്ലാ കിണറുകളിലും പൊതു ജലസ്രോതസ്സുകളിലും ക്ലോറിനേഷന്‍ നടത്തും. ഇതിന്റെ ഭാഗമായി പൈപ്പ് വെള്ളം ഉപയോഗിക്കുന്നവര്‍ സംഭരണ ടാങ്കുകള്‍ ക്ലോറിനേറ്റ് ചെയ്യാനും നിര്‍ദേശമുണ്ടാകും. കിണറുകളില്‍ നിലവിലുള്ള ജലത്തിന്റെ അളവ് അനുസരിച്ച് ശാസ്ത്രീയമായ ക്ലോറിനേഷനാണ് നടത്തുക. ഇതിനാവശ്യമായ ബ്ലീച്ചിങ് പൗഡര്‍/ക്ലോറിന്‍ ഗുളികകള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ ക്ലോറിനേഷന് വിദഗ്ധ ഉപദേശം നല്‍കും. സെപ്തംബര്‍ എട്ടുമുതല്‍ 30 വരെ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ വഴി ബോധവല്‍ക്കരണം നടത്തും. ഹയര്‍സെക്കൻഡറി സ്‌കൂളുകളിലെ ഹരിതകേരളം മിഷന്റെ ജലഗുണ പരിശോധനാ ലാബ് കേന്ദ്രീകരിച്ച് വിപുലമായ ജല പരിശോധന നടത്തും. പരിശോധനാ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പരിഹാര പ്രവര്‍ത്തനങ്ങളും നടത്തും. സെപ്തംബര്‍ 20 മുതല്‍ നവംബര്‍ ഒന്നുവരെ ജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളിലും ജലസ്രോതസുകളിലും ശുചീകരണം നടത്തും. ഇവിടേയ്ക്ക് മാലിന്യം എത്തുന്ന വഴികള്‍ അടച്ച് പൊതു ജലസ്രോതസുകളുടെ ജലശുദ്ധി ഉറപ്പാക്കും. അനുബന്ധ ബോധവല്‍ക്കരണവും നടത്തും.









0 comments