മുളയരി പായസവും ചീയപ്പാറയുടെ കുളിർമയും
എന്താ വൈബ്‌സ്

ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള കട
ടി കെ സുധേഷ്‌കുമാർ
Published on Jul 14, 2026, 12:15 AM | 1 min read
അടിമാലി
ആദിമ മനുഷ്യന്റെ പ്രധാന ആഹാരമായിരുന്ന മുളയരി ഇന്ന് പാതയോരങ്ങളിലെ സ്വാദിഷ്ട വിഭവങ്ങളിലൊന്നായി മാറി. ചീയപ്പാറ വെളളച്ചാട്ടത്തിന് സമീപം രാജേഷിന്റെ കടയിൽ രുചിയൂറും പായസത്തിന് ആവശ്യക്കാരേറേയാണ്. വീട്ടിൽനിന്നും തയ്യാറാക്കിയ നല്ല ചൂടുള്ള പായസം. ശുദ്ധമായ തേങ്ങാപാലൽ വേവിച്ച് മധുരത്തിന് ശർക്കരപാനിയിൽ കൂട്ടീയോജിപ്പിച്ച് ഏലക്കായും ചുക്ക് പൊടിയും മുന്തിരിയും അണ്ടിപരിപ്പും എല്ലാം ചേർത്ത നാവിൽ രുചിയൂറും പായസം. വഴിയോരത്തെ പൈനാപ്പിളും മുളക് പൊടിയിട്ട മാങ്ങാപൂളും കഴിച്ചാൽ, പിന്നെ വെള്ളച്ചാട്ടത്തിന്റെ കുളിരകറ്റാൻ മുളയരിയുടെ ഒരു ഗ്ലാസ് ചൂട് പായസവും കഴിച്ചാണ് സഞ്ചാരികൾ മടങ്ങുന്നത്. 40 രൂപയാണ് ഒരു ഗ്ലാസ് പായസത്തിന്റെ വില. മുളങ്കൂട്ടങ്ങളിൽ സ്വർണനിറത്തിലുള്ള കതിർകുലകൾ വന്യമൃഗങ്ങള്‍ക്കും മനുഷ്യനും ഒരേപോലെ ആഹാരമായിരുന്നു. മുളയരി പാകമാകുന്പോൾ ഗോതന്പുമണികൾ പോലെയാണ്. വയനാട്ടിൽനിന്നും കൊണ്ടുവരുന്ന മുളയരിയാണ് പാതയോരങ്ങളിൽ പായസത്തിന് ഉപയോഗിക്കുന്നതെന്ന് രാജേഷ് പറയുന്നു. ഇല്ലിപൂക്കും കാലം ആയുസ്സിൽ ഒരിക്കൽ മാത്രേ ഇല്ലി പൂക്കുകയുള്ളു. പൂത്ത് കഴിഞ്ഞാല്‍ ചുറ്റും വൃത്തിയാക്കി നിലത്ത് ചാണകം മെഴുകിയും തുണി വിരിച്ചും അതിനാൽ പൊഴിഞ്ഞ് വീഴുന്ന അരിമണികൾ ശേഖരിച്ച് വയ്ക്കും. ഒരു പ്രദേശത്തുള്ള എല്ലാ മുളകളും മിക്കവാറും ഒന്നിച്ചു പൂക്കാറുണ്ട്. മുപ്പതു മുതല്‍ 40 വര്‍ഷം വരെ കൂടുമ്പോഴാണ് പൂക്കുക. പൂക്കാന്‍ തുടങ്ങുമ്പോള്‍ ഇലകള്‍ കൊഴിയും. പൂത്ത ഇല്ലി ഉണങ്ങി നശിച്ച് പോകും. നാല് മാസംകൊണ്ട് പൂത്ത് അരിമണികൾ കൊഴിയും. സാധാരണയായി മഴക്കാലത്തിനുമുമ്പ് മുളയരി താഴെ പൊഴിഞ്ഞ് വീഴും. ആദിവാസികളും മലനിരകളിലേക്ക് കുടിയേറിയ കർഷകരുടേയും പ്രധാന ആഹാരങ്ങളിൽ ഒന്നായിരുന്നു മുളയരി വിഭവങ്ങൾ. ആദ്യകാലങ്ങളിൽ മുളയരി ശേഖരിച്ചതിനുശേഷം അരിയില്‍ വെള്ളം തളിക്കും. പിന്നീട് ഉരലില്‍ ഇടിച്ച് തവിട് കളഞ്ഞ് അരി ഉപയോഗിക്കും. പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനും മുളയരി ഉപയോഗിക്കാറുണ്ട് വയനാട്, ഇടുക്കി ജില്ലകളിലാണ് മുളങ്കാടുകൾ കൂടുതലായും ഉള്ളത്.










0 comments