മന്ത്രി വീണാ ജോർജിനുനേരെയുള്ള കെഎസ്‌യു ആക്രമണം
അക്രമികൾക്ക് നാടിന്റെ താക്കീത്

മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം നഗരത്തില്‍ നടത്തിയ പ്രകടനം
തിരുവനന്തപുരം
മന്ത്രി വീണാ ജോർജിനുനേരെയുള്ള കെഎസ്‌യു ആക്രമണത്തിനെതിരെ നാടെങ്ങും പ്രതിഷേധം. ആക്രമണ വിവരമറിഞ്ഞയുടൻ ജില്ലയുടെ എല്ലാ മേഖലകളിലും ജനം പ്രതിഷേധത്തിനിറങ്ങി. സിപിഐ എം ലോക്കൽ അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. എൽഡിഎഫ് പ്രവർത്തകരും രംഗത്തിറങ്ങി. അപലപനീയം: എൽഡിഎഫ് മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു നടത്തിയ ആക്രമണം അപലപനീയമാണെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ എസ് ഫിറോസ് ലാൽ. സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാൻ കോൺഗ്രസും യുഡിഎഫും ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണുംപൂട്ടിയിരിക്കില്ല: വി ജോയി മന്ത്രി വീണാ ജോർജിനുനേരെയുണ്ടായ കെഎസ്‌യു ആക്രമണത്തെ കണ്ണുംപൂട്ടിയിരിക്കില്ലെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളുണ്ടാകുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി. സ്‌ത്രീയെന്ന പരിഗണനപോലും നൽകാതെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണമാണിത്. എല്ലാവിധ സുരക്ഷിതത്വവുമുള്ള റെയിൽവേ സ്റ്റേഷനിൽവച്ച് മന്ത്രിയുടെ മുന്നിലേക്ക് ഇവർ ചാടിവീഴുകയായിരുന്നു. കോൺഗ്രസ് നേതൃത്വം അറിയാതെ ഇത് സംഭവിക്കില്ല. ശക്തമായ പ്രതിഷേധം ജില്ലയിലാകമാനം ഉയർത്തുമെന്ന് വി ജോയി പറഞ്ഞു.










0 comments