ടെക്നോപാർക്ക് പ്രീമിയർ ലീഗ് കിരീടം ക്യുബർസ്റ്റിന്; വനിതാ ടൂർണമെന്റിൽ ഇൻഫോസിസ് ജേതാക്കൾ

പുരുഷ വിഭാഗത്തിൽ ചാമ്പ്യന്മാരായ ക്യുബർസ്റ്റ് ടീം
തിരുവനന്തപുരം: ഐ ടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റായ പ്രതിധ്വനിയുടെ ടെക്നോപാർക്ക് പ്രീമിയർ ലീഗിൽ (ടിപിഎൽ) പുരുഷ വിഭാഗത്തിൽ ക്യുബർസ്റ്റ് (QBurst) ചാമ്പ്യന്മാരായി. വ്യാഴാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ എച്ച് ആന്റ് ആർ ബ്ലോക്കിനെ (H & R Block) അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ക്യുബർസ്റ്റ് ചാമ്പ്യന്മാരായത്. വനിതാ ടൂർണമെന്റിൽ യുഎസ്‍ടിയെ 31 റൺസിന് പരാജയപ്പെടുത്തി ഇൻഫോസിസ് ജേതാക്കളായി.
ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയാണ് ആറ് മാസം നീണ്ടുനിന്ന ടൂർണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ആശ ശോഭന, മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ സോണി ചെറുവത്തൂർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ആയിരത്തിലധികം ടെക്കികളാണ് ഫൈനൽ മത്സരങ്ങൾ കാണാവാൻ ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ എത്തിയത്.
പുരുഷവിഭാഗം ഫൈനലിൽ ക്യുബർസ്റ്റിലെ വിശാൽ വിശ്വനാഥനെ 'പ്ലെയർ ഓഫ് ദി മാച്ചായി' തിരഞ്ഞെടുത്തു. പുരുഷ ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാൻ അവാർഡ് അരുൺ രാജിനും (എച്ച് ആന്റ് ആർ ബ്ലോക്ക് - H&R Block) ടൂർണമെന്റിലെ മികച്ച ബൗളർക്കുള്ള അവാർഡ് യാഖൂബ് പി (ക്വസ്റ്റ് ഗ്ലോബൽ - Quest Global) ക്കും ലഭിച്ചു. പുരുഷ ടൂർണമെന്റിലെ മികച്ച താരമായി അരുൺ രാജിനെ (എച്ച് ആന്റ് ആർ ബ്ലോക്ക് - H&R Block) തിരഞ്ഞെടുത്തു.
വനിതാ ടൂർണമെന്റിൽ ചാമ്പ്യന്മാരായ ഇൻഫോസിസ് ടീം
ടെക്‌നോപാർക്ക് വനിതാ ക്രിക്കറ്റ് ലീഗ് (ടിഡബ്ല്യുസിഎൽ) ഫൈനലിലെ 'പ്ലെയർ ഓഫ് ദി മാച്ചായി' ദീപ യശോധരനെ (ഇൻഫോസിസ് - Infosys) തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച ബാറ്ററും ടിഡബ്ല്യുസിഎല്ലിലെ മികച്ച താരവും ദീപ യശോധരനാണ്. വൃന്ദ വിനീതാണ് (എച്ച് ആന്റ് ആർ ബ്ലോക്ക് - H&R Block) മികച്ച ബൗളർ.
മൂന്നു ഫേസുകളായി നടത്തിയ മത്സരത്തിൽ ഫേസ് 1 ചാമ്പ്യന്മാരായ ഐ ഡയനാമിക്‌സിനും ( iDynamics) ഫേസ് 2 ചാമ്പ്യന്മാരായ ഗൈഡ് ഹൌസീനും (Guide House) ചടങ്ങിൽ ട്രോഫികൾ നൽകി. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച ടിപിഎല്ലിൽ 184 ഐ ടി കമ്പനികളിൽ നിന്നും പുരുഷ വിഭാഗത്തിൽ 164 ടീമുകളും വനിതാ വിഭാഗത്തിൽ 20 ടീമുകളുമാണ് പങ്കെടുത്തത്.
പ്രതിധ്വനിയുടെ ടെക്നോപാർക്ക് പ്രീമിയർ ലീഗ് രാജ്യത്തിന് മുഴുവൻ മാതൃകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടെക്നോപാർക്ക് പ്രീമിയർ ലീഗ് പോലെയുള്ള പരിപാടികൾ യുവാക്കളെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് പുറത്തെത്തിച്ച് കായിക വിനോദങ്ങളിലും മറ്റ് സാംസ്‌കാരിക പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ക്രിക്കറ്റ് ടൂർണമെന്റിനായി 20 വനിതാ ടീമുകളെ സംഘടിപ്പിക്കുക ശ്രമകരമാണെന്നും അതിനായി പരിശ്രമിച്ച പ്രതിധ്വനിയെ അഭിനന്ദിക്കുന്നെന്നും ആശ ശോഭന പറഞ്ഞു. ടെക്‌നോപാർക്കിലെ ഗ്രൗണ്ടും അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന നിലവാരമുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു. ടിപിഎൽ പോലെയുള്ള ടൂർണമെന്റുകൾ ഐടി ജീവനക്കാരുടെ ജോലി സമ്മർദ്ദം ഒഴിവാക്കുകയും തൊഴിലിടത്ത് കൂടുതൽ സജീവമാകാൻ സഹായിക്കുകയും ചെയ്യുമെന്ന് സോണി ചെറുവത്തൂർ പറഞ്ഞു.
ടെക്‌നോപാർക്ക് അസിസ്റ്റന്റ് ജനറൽ മാനേജർ (അഡ്മിൻ & ഐആർ) അഭിലാഷ് ഡി.എസ്, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ, സംസ്ഥാന കൺവീനർ രാജീവ് കൃഷ്ണൻ, സ്‌പോർട്‌സ് കോർഡിനേറ്റർ രജിത് വി പി, ടൂർണമെന്റ് ജോയിന്റ് കൺവീനർ നിജിൻ സി, വനിതാ ലീഗ് കൺവീനർ ഗോപിക പ്രസാദ്, ടിപിഎൽ സ്‌പോൺസർമാരായ മുസാഫർ അഹമ്മദ്, (ഫേവറിറ്റ് ഹോംസ് ഡയറക്ടർ) സഫർ എ എം ( സഞ്ചി ബാഗ്‌സ്), കിരൺ (യൂഡി) എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.










0 comments