”കെഎസ്ആർടിസി കണക്ട് സിഎംഡി ആൻഡ് ടെക്കീസ്“ ടെക്നോപാർക്കിൽ

തിരുവനന്തപുരം : കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി, ടെക്കികളുടെ പൊതുഗതാഗത പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ”കെഎസ്ആർടിസി കണക്ട് സിഎംഡി ആൻഡ് ടെക്കീസ്“ ടെക്നോപാർക്കിൽ സംഘടിപ്പിച്ചു.
ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കർ പി എസ് നിർദ്ദേശങ്ങൾക്കും ചർച്ചയ്ക്കും മറുപടി നൽകി. ചർച്ചയിൽ കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് കുമാർ, ഐടി വിഭാഗത്തിൽ നിന്നും നിഷാന്ത്, കണിയാപുരം, ആറ്റിങ്ങൽ, വികാസ്ഭവൻ, തമ്പാനൂർ, പാപ്പനംകോട് എന്നീ ഡിപ്പോകളിലെ എടിഒമാർ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ഐടി കമ്പനികളിൽ നിന്നുള്ള 60ലധികം ജീവനക്കാർ ചർച്ചയിൽ പങ്കെടുത്തു. ടെക്‌നോപാർക്ക് പ്രതിധ്വനി പ്രതിനിധികളായ രാജീവ് കൃഷ്ണൻ, വിഷ്ണു രാജേന്ദ്രൻ , ജയകൃഷ്ണ ആർ, ബിസ്മിത, അരുൺ ദാസ് എന്നിവർ ഐടി ജീവനക്കാരിൽ നിന്നു ശേഖരിച്ച യാത്രാസംബന്ധമായ പ്രശ്നങ്ങളും നിർദേശങ്ങളും അവതരിപ്പിച്ചു.
ടെക്‌നോപാർക്കിലേക്കുള്ള പൊതുഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, സമയക്രമത്തിലെ ബുദ്ധിമുട്ടുകൾ, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നേരിട്ടുള്ള സർവീസുകളുടെ ആവശ്യം, പള്ളിപ്പുറം ടെക്നോപാർക് ഫേസ് 4, കിൻഫ്രാ പാർക്ക് എന്നിവിടങ്ങളിലേക്കുള്ള യാത്ര പ്രശ്നം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
ജീവനക്കാരുടെ നിർദേശങ്ങൾ പരിഗണിച്ചുകൊണ്ട് തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിൽ നിന്നും ടെക്നോപാർക്കിലേക്ക് പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവനന്തപുരം, ആറ്റിങ്ങൽ എന്നീ വിവിധ ഡിപ്പോകളിൽ നിന്നായി പുതിയ റൂട്ടുകൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ആർടിസി എം ഡി ഉറപ്പ് നൽകി. കൂടാതെ, കോട്ടയം, എറണാകുളം, ആലുവ, അങ്കമാലി, അടിമാലി, തൊടുപുഴ, തൃശൂർ തുടങ്ങിയ ദീർഘദൂര സർവീസുകളുടെ നിർദ്ദേശങ്ങളിൽ ചിലത് ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. ബൈപാസ് വഴി രാത്രി കാലങ്ങളിൽ കൂടുതൽ സർവീസ്, നിലവിൽ നേരത്തെ ബുക്കിങ് ഫുൾ ആകുന്ന ബസുകൾക്ക് അഡിഷണൽ ബസുകൾ തുടങ്ങിയ നിർദ്ദേശങ്ങളും ഉടൻ നടപ്പാക്കുമെന്ന് അറിയിച്ചു.










0 comments