പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് തുടക്കം

പൈങ്കുനി ഉത്‌സവത്തോടനുബന്ധിച്ച് ക്ഷേത്ര സംരക്ഷണ സമിതി പത്‌മനാഭ സ്വാമി ക്ഷേത്ര മാതൃശാഖ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര
തിരുവനന്തപുരം
പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറി. ചൊവ്വ രാവിലെ കിഴക്കേഗോപുരത്തിന് മുന്നിലെ സ്വര്‍ണക്കൊടിമരത്തില്‍ തന്ത്രി തരണനല്ലൂര്‍ പ്രദീപ് നമ്പൂതിരിപ്പാട് കൊടി ഉയര്‍ത്തി. തുടര്‍ന്ന് തിരുവമ്പാടി ക്ഷേത്രത്തിന് മുന്നിലെ വെള്ളിക്കൊടിമരത്തില്‍ തന്ത്രി തരണനല്ലൂര്‍ സജി നമ്പൂതിരിപ്പാട് കൊടിയേറ്റി. രാത്രി 8.30-ന് സിംഹാസന വാഹനത്തില്‍ ഉത്സവശീവേലി നടത്തി. കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം ഭരണസമിതി അംഗങ്ങളായ വേലപ്പന്‍നായര്‍, ആദിത്യവര്‍മ, കരമന ജയന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇന്‍ചാര്‍ജ് ശ്രീഹരി, മാനേജര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഏപ്രില്‍ ഒന്നി-ന് സുന്ദരവിലാസം കൊട്ടാരത്തിനു മുന്നില്‍ തയ്യാറാക്കുന്ന വേട്ടക്കളത്തില്‍ പള്ളിവേട്ട നടത്തും. പടിഞ്ഞാറേ നടവഴി ശ്രീപത്മനാഭ സ്വാമിയെയും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും തെക്കേടത്ത് നരസിംഹമൂര്‍ത്തിയെയും വേട്ടക്കളത്തിലേക്ക് എഴുന്നള്ളിക്കും. ക്ഷേത്രസ്ഥാനി പ്രതീകാത്മകമായി കരിക്കില്‍ അമ്പ് എയ്ത് വേട്ട നിര്‍വഹിച്ചശേഷം വാദ്യഘോഷങ്ങളോടെ മടക്കി എഴുന്നള്ളിക്കും. ഗരുഡ വാഹനത്തിലാണ് പള്ളിവേട്ട എഴുന്നള്ളത്ത്. രണ്ടിന് വൈകിട്ട് ശംഖുംമുഖം കടവില്‍ ആറാട്ടും നടക്കും. മൂന്നി-ന് രാവിലെ ആറാട്ട് കലശത്തോടെ ഉത്സവത്തിന്റെ ചടങ്ങുകള്‍ സമാപിക്കും. തുലാഭാര മണ്ഡപം, ശ്രീപാദമണ്ഡപം എന്നിവിടങ്ങളില്‍ ദിവസവും കലാപരിപാടികളും കിഴക്കേനട നാടകശാലയില്‍ രാത്രി കഥകളിയും അരങ്ങേറും.










0 comments