നാവായിക്കുളത്ത് ക്ഷേത്രത്തിന്റെ പേരിൽ പുറമ്പോക്ക് ഭൂമി കൈയേറിയതായി പരാതി

പുറമ്പോക്ക് ഭൂമി കൈയേറി ബോര്‍ഡ‍് സ്ഥാപിച്ചനിലയില്‍
കിളിമാനൂര്‍
നാവായിക്കുളം പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറിയതായി പരാതി. ലക്ഷങ്ങള്‍ വിലയുള്ള 20 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ അനധികൃതമായി വേലികെട്ടി പാവൂര്‍കോണം ഭരദേവതാ ക്ഷേത്ര ട്രസ്റ്റ് വക പുരയിടമെന്ന് ബോര്‍ഡ് സ്ഥാപിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയില്‍നിന്നെത്തിയ അഘോരി സ്വാമിമാര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇവിടെ ക്ഷേത്രം നിർമിച്ച് നൽകുമെന്ന് ഭൂമികൈയേറിയവര്‍ക്ക് വാക്കുനൽകി. അന്ന് ചോദ്യംചെയ്‌ത നാട്ടുകാരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. രാത്രികാലങ്ങളിൽ പുറത്തുനിന്ന് സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നതായും ലഹരി പദാര്‍ഥങ്ങളും മദ്യകുപ്പികളും ഉപേക്ഷിച്ച് മടങ്ങുന്നതായും പരാതിയുണ്ട്. ഇത് നാട്ടുകാരുടെ സമാധാനജീവിതത്തിനും ഭീഷണിയായിട്ടുണ്ട്. ബോധപൂർവം മതമൈത്രി തകർത്ത് വർഗീയ കലാപം ലക്ഷ്യമിട്ടാണ് ഒരുസംഘം പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കൈയേറ്റഭൂമിയടക്കം പ്രദേശത്തെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ജ്യോതി ശശി പഞ്ചായത്തിൽ പരാതി നൽകി.








0 comments