'ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ ' മന്ത്രി വി ശിവൻകുട്ടി വിളംബരം ചെയ്തു

തിരുവനന്തപുരം: ക്വാണ്ടം മെക്കാനിക്സിനെ ലളിതമായി പരിചയപ്പെടുത്തുന്ന 'ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ ' വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളംബരം ചെയ്തു. ക്വാണ്ടം സയൻസിന്റെ പ്രതീകമായ 'ഷ്രോഡിംഗറുടെ പൂച്ചപ്പെട്ടി' തുറന്നുകൊണ്ടായിരുന്നു എക്സിബിഷന്റെ വിളംബരം മന്ത്രി നിർവ്വഹിച്ചത്.
ക്വാണ്ടം മെക്കാനിക്സ് നാളെയുടെ ശാസ്ത്രമാണെന്നും മൊബൈൽ ഫോൺ, ലേസർ, MRI സ്കാൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ മേഖലകളിൽ ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. പ്രയാസമെന്നു കരുതുന്ന ക്വാണ്ടം തത്വങ്ങൾ ലളിതമായി മനസ്സിലാക്കാൻ ഈ പ്രദർശനം വിദ്യാർഥികളെ സഹായിക്കും. ജില്ലയിലെ എല്ലാ വിദ്യാർഥികൾക്കും പ്രദർശനം കാണാൻ അവസരമൊരുക്കണമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 19 മുതൽ 24 വരെതിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിലാണ് പ്രദർശനം നടക്കുക. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ലൂക്ക സയൻസ് പോർട്ടൽ, കുസാറ്റ് (CUSAT), ഗവ. വിമൻസ് കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യുനെസ്കോയുടെ (UNESCO) ക്വാണ്ടം ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായാണ് ഈ പരിപാടി. ജനപങ്കാളിത്തം കൊണ്ട് യുനെസ്കോയുടെ പ്രത്യേക പ്രശംസ ഈ പ്രദർശനം നേടിയിട്ടുണ്ട്. വിവിധ ജില്ലകളിലായി 60,000-ത്തോളം വിദ്യാർത്ഥികൾ പ്രദർശനം കണ്ടു കഴിഞ്ഞു. തുടർന്നാണ് പ്രദർശനം തിരുവനന്തപുരത്തേക്ക് എത്തുന്നത്.
പീരിയോഡിക് ടേബിളിന്റെ മാതൃക, ഐൻസ്റ്റൈൻ ക്വാണ്ടം പൂച്ചയെ താലോലിക്കുന്ന ശില്പം തുടങ്ങിയവ വിളംബരത്തിന്റെ ഭാഗമായി കോളേജിൽ ഒരുക്കിയിട്ടുണ്ട്.










0 comments