പാപനാശം സൗത്ത് ക്ലിഫിൽ മൂന്നിടത്ത് കുന്നിടിച്ചിൽ

മഴ ശക്തമായതോടെ പാപനാശം സൗത്ത് ക്ലിഫിൽ മൂന്നിടങ്ങളിലായി കുന്നിടിഞ്ഞു. ആലിയിറക്കം ബീച്ചിനും ഏണിക്കൽ ബീച്ചിനും ഇടയിലുള്ള ഭാഗത്താണ് പ്രധാന കുന്നിടിച്ചിൽ. വെള്ളി പകൽ 1.45നായിരുന്നു സംഭവം. കുന്നിന്റെ മധ്യഭാഗത്തുനിന്ന് എട്ട് മീറ്ററിലധികം വിസ്തൃതിയിലുള്ള ഭാഗം ഇടിഞ്ഞുവീണു.
വർക്കല
മഴ ശക്തമായതോടെ പാപനാശം സൗത്ത് ക്ലിഫിൽ മൂന്നിടങ്ങളിലായി കുന്നിടിഞ്ഞു. ആലിയിറക്കം ബീച്ചിനും ഏണിക്കൽ ബീച്ചിനും ഇടയിലുള്ള ഭാഗത്താണ് പ്രധാന കുന്നിടിച്ചിൽ. വെള്ളി പകൽ 1.45നായിരുന്നു സംഭവം. കുന്നിന്റെ മധ്യഭാഗത്തുനിന്ന് എട്ട് മീറ്ററിലധികം വിസ്തൃതിയിലുള്ള ഭാഗം ഇടിഞ്ഞുവീണു. വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണിവിടെ. കുന്നിൽനിന്നുള്ള കല്ലും മണ്ണും തീരത്തേക്ക് പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഏണിക്കൽ ബീച്ചിലും രണ്ടിടങ്ങളിൽ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. സൗത്ത് ക്ലിഫിൽ അനധികൃത നിർമാണങ്ങൾ നടന്നതായി ആരോപണമുള്ള പ്രദേശങ്ങളിലാണ് കുന്നിടിച്ചിൽ ഉണ്ടായതെന്നത് ആശങ്ക വർധിപ്പിക്കുന്നു. കുന്നിടിഞ്ഞ ഭാഗങ്ങളിൽ കോൺക്രീറ്റ് പാളികൾ പുറത്തുകാണുന്ന നിലയിലാണ്. കുന്ന് തുരന്നുള്ള കെട്ടിട നിർമാണവും പ്രദേശത്ത് നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിർമാണങ്ങളും കുന്നിന്റെ സ്വാഭാവിക ഘടന തകർക്കുന്ന ഇടപെടലുകളുമാണ് കുന്നിടിച്ചിലിന്റെ കാരണമായി വിലയിരുത്തുന്നത്. അപകട സാധ്യത വ്യക്തമായിട്ടും അനധികൃത നിർമാണങ്ങൾ തടയാനും നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും വകുപ്പുകൾ ഇടപെടുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. കുന്നിടിച്ചില്‍ ഭീഷണിയും കടൽക്ഷോഭവും കാരണം തീരത്തേക്ക് സഞ്ചാരികളുടെ പ്രവേശനം പൊലീസ് വിലക്കിയിരുന്നു. എന്നാൽ, വിലക്ക് ലംഘിച്ച് ആലിയിറക്കം ബീച്ചിൽ അന്യസംസ്ഥാന വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങി കുളിക്കുന്നുണ്ട്. ടൂറിസം പൊലീസിന്റെയും ലൈഫ് ഗാർഡുകളുടെയും മുന്നറിയിപ്പുകൾ അവഗണിക്കുന്ന സഞ്ചാരികളെ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ്.









0 comments