വ്യാജവാർത്തകൾ ചമയ്ക്കുന്നുവെന്ന് പരാതി
കേരള കൗമുദിക്കെതിരെ കടകംപള്ളി സുരേന്ദ്രൻ കോടതിയിൽ

തിരുവനന്തപുരം
കഴക്കൂട്ടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനെതിരെ തുടർച്ചയായി വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്ന് ആരോപിച്ച് കേരള കൗമുദി ദിനപത്രത്തിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു. പത്രത്തിന്റെ നടപടി പ്രസ് കൗൺസിൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. രാജഗോപാലൻ നായർ മുഖേന തിരുവനന്തപുരം സബ് കോടതിയിലാണ് കടകംപള്ളി ഹർജി നൽകിയത്. കേസ് ഏപ്രിൽ ആറിന് കോടതി പരിഗണിക്കും. നാമനിർദേശ പത്രിക സമർപ്പിച്ചതു മുതൽ തന്റെ വിജയസാധ്യത ഇല്ലാതാക്കണമെന്ന ദുരുദ്ദേശ്യത്തോടെ പത്രം ബോധപൂർവം വാർത്തകൾ സൃഷ്ടിക്കുകയാണെന്നാണ് കടകംപള്ളി സുരേന്ദ്രൻ ആരോപിക്കുന്നത്. ബിജെപി സ്ഥാനാർഥിയെ അസാധാരണമായി ഉയർത്തിക്കാട്ടി വാർത്തയും ചിത്രങ്ങളും പ്രസിദ്ധീകരിക്കുകയാണ്. 28ന് ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് ഉത്തരവാദിത്വം ഉണ്ടെന്ന നിലയ്ക്കും എതിർ സ്ഥാനാർഥികൾ ശബരിമല സംരക്ഷകർ എന്ന നിലയ്ക്കും കഴക്കൂട്ടത്ത് നന്മയുടെയും തിന്മയുടെയും നിലത്തിൽ പോരാണ് നടക്കുന്നതെന്നും വാർത്ത പ്രസിദ്ധീകരിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ശബരിമലയിലെ സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് ഉത്തരവാദിത്വമുണ്ടെന്ന് വി ഡി സതീശൻ കോടതിയിൽ സത്യവാങ്മൂലം നൽകിയെന്ന പത്രവാർത്ത തികച്ചും വ്യാജമാണെന്നും അത്തരമൊരു തെളിവ് കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. പെയ്ഡ് ന്യൂസും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ ഇന്ത്യൻ പ്രസ് ആക്ട് പ്രകാരം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും അപ്പീൽ നൽകി.









0 comments