വയോധികയ്ക്ക് ക്രൂരമർദനം

സരസ്വതിയമ്മയെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ സന്ദർശിക്കുന്നു
ചാല
വയോധികയെ മകനും മരുമകളും ചേർന്ന് അതിക്രൂരമായി മർദിച്ചു. ആറ്റുകാൽ കാലടി മരുതൂർക്കടവ് സ്വദേശി സരസ്വതിയമ്മ (73)യെയാണ് ചൊവ്വാഴ്ച ഇളയ മകൻ മധുവും ഭാര്യ ആതിരയും ചേർന്ന് മർദിച്ചത്. സരസ്വതിയമ്മയുടെ ഇടത് തോളിനും ചുണ്ടിനും ഗുരുതര പരിക്കേറ്റു. ചുണ്ടിൽ എട്ട് തുന്നലുണ്ട്. വിദേശത്ത് ജോലി ചെയ്തിരുന്ന മധു അടുത്ത കാലത്താണ് നാട്ടിലെത്തിയത്. അമ്മയുടെ പേരിലുള്ള വീട് ഈടുവച്ച് മധു ലോണെടുത്തിരുന്നു. ആദ്യമൊക്കെ ലോണടച്ചെങ്കിലും പിന്നീട് മുടങ്ങി. ഇപ്പോൾ സരസ്വതിയമ്മയാണ് ലോണടയ്ക്കുന്നത്. ഇതുസംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു മർദനം. ആതിര, മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നെന്ന് സരസ്വതിയമ്മ പറഞ്ഞു. പൊലീസിനെ വിളിക്കാതിരിക്കാൻ ഫോൺ പിടിച്ചുവാങ്ങിവച്ചു. ഒരുവർഷംമുമ്പും ഇത്തരത്തിൽ അക്രമിച്ചിരുന്നു. സരസ്വതിയമ്മയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ അയൽവീട്ടിലാണ് ഇവർ താമസിക്കുന്നത്. ഫോർട്ട് പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്തു.
മഹിളാ അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു
ചാല
മകന്റെ ഭാര്യ മർദിച്ച് അവശനിലയിലായ ആറ്റുകാൽ കാലടി മരുതൂർക്കടവ് സ്വദേശി സരസ്വതി യമ്മയെ (73) അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു. എല്ലാവിധ നിയമ സഹായങ്ങളും പ്രവർത്തകർ നൽകുമെന്ന് അറിയിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത, ഏരിയ പ്രസിഡന്റ് ബിന്ദുമേനോൻ, ജില്ലാ കമ്മിറ്റി അംഗം കെ തുളസി, നെടുങ്കാട് ലോക്കൽ സെക്രട്ടറി ശുഭ, ശ്രീകല, സതി എന്നിവർ സന്ദർശിച്ചു.







0 comments