ബാറിലെ തീവയ്‌പ്; പ്രതിയുടെ നില ഗുരുതരമായി തുടരുന്നു

വെഞ്ഞാറമൂട്
ബാറിലെ വാക്കുതർക്കത്തിനൊടുവിൽ യുവാക്കളെ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ പ്രതിയുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ ഒരാൾ മരിച്ചിരുന്നു. തീയിട്ട അനീഷിന് 80 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ചീരാണിക്കര കുട്ടതട്ടി നവാസ് മൻസിലിൽ നവാസാ (35)ണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മരിച്ചത്. മൃതദേഹം കൊയ്ത്തൂർക്കോണത്തെ സഹോദരിയുടെ വീട്ടിൽ കൊണ്ടുപോയശേഷം അരുവിക്കരക്കോണം പ്ലാക്കോട് മുസ്ലിം ജമാഅത്ത് പള്ളിയിൽ കബറടക്കി. ഇരിഞ്ചയം സ്വദേശി അരുൺ (36), വെമ്പായം സ്വദേശികളായ നൗഫൽ (32), റിയാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. അരുൺ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഞായർ രാത്രി 9.30ഓടെ വെമ്പായം ജങ്‌ഷനിലെ വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി ബാറിലാണ് സംഭവം. നവാസ്, നൗഫൽ, അരുൺ എന്നിവർ ഉൾപ്പെടുന്ന ആറംഗ സംഘം ബാറിലെ എസി ഹാളിൽ മദ്യപിക്കുകയായിരുന്നു. ഈ സമയം ഇവിടെ എത്തിയ പരിചയക്കാരനായ അനീഷ് ഒപ്പമിരുന്ന് മദ്യപിച്ചു. കുറച്ചുസമയത്തിനുശേഷം ഇവർ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. തുടർന്ന് പുറത്തുപോയ അനീഷ് അരമണിക്കൂറിനുശേഷം കന്നാസിൽ പെട്രോളുമായി ബാറിലേക്ക് എത്തി, സംഘത്തിനുമേലെ പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. ഇതിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടർന്നു. അനീഷിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് അടുത്ത ടേബിളിൽ ഇരുന്ന റിയാസിന് പൊള്ളലേറ്റത്. ബാറിലേക്ക് പെട്രോളുമായി എത്തുന്ന അനീഷ് മൂന്നുവട്ടം വീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവ സമയത്ത് മുപ്പതോളം പേർ ബാറിലുണ്ടായിരുന്നു.









0 comments