വധശ്രമക്കേസ്
ബിജെപി കൗൺസിലർക്ക് ജാമ്യം, പുറത്തിറങ്ങാനാകില്ല

തിരുവനന്തപുരം
കാപ്പ കേസിൽ ജയിലിലടയ്‌ക്കപ്പെട്ട ബിജെപി കൗൺസിലർ സുഗതന് രണ്ട് കേസുകളിൽ നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചു. കടയിൽമുടുന്പ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിനെ തലയ്‌ക്കടിച്ചുകൊല്ലാൻ ശ്രമിച്ച കേസ്, കാപ്പ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസ് എന്നിവയിലാണ് ജാമ്യം. എന്നാൽ കാപ്പ കേസിൽ ആറുമാസം കരുതൽ തടങ്കൽ തുടരണമെന്ന് കാപ്പ ബോർഡ് കഴിഞ്ഞദിവസം ഉത്തരവിട്ടിട്ടുള്ളതിനാൽ പുറത്തിറങ്ങാനാകില്ല. ചട്ടം ലംഘിച്ചതിനാൽ സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 19 കൗൺസിലർമാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സുഗതന്റെ സത്യപ്രതിജ്ഞ നടന്നിട്ടില്ല. ഹൈക്കോടതി അനുവദിച്ച സമയം രണ്ടാഴ്‌ചയ്ക്കുള്ളിൽ അവസാനിക്കും. ഇതിനുള്ളിൽ ഒരുദിവസമെങ്കിലും ജാമ്യത്തിൽ വിടണമെന്ന് ആവശ്യപ്പെട്ടാണ് സുഗതൻ കീഴ്‌ക്കോടതിയെ സമീപിച്ചത്. വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതിവിധി നിലവിലുള്ളതിനാലും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായതിനാലും ഒരുദിവസം ജാമ്യം അനുവദിക്കുന്നുവെന്നാണ് വിധിയിലുള്ളത്. 14ന് വൈകിട്ട് അഞ്ചിന് വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് കൊണ്ടുവന്ന് 15ന് രാത്രി ഒമ്പതിന് തിരികെയെത്തിക്കണം. ഇതിനിടയിൽ 15ന് പകൽ 11ന് കോർപറേഷൻ യോഗം നടക്കുന്ന ഹാളിലെത്തിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിച്ചശേഷം 11.30ന് പരിസരം വിടണമെന്നും വിധിയിൽ പറയുന്നു. കോർപറേഷൻ ഭരണസമിതിക്കുവേണ്ടി സെക്രട്ടറിയും മേയറും കോടതിൽ അപേക്ഷ നൽകിയിരുന്നു. നെടുമങ്ങാട് കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞയ്‌ക്ക് അവസരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനം. ജാമ്യം അനുവദിച്ച വിധിക്കെതിരെ പൊലീസ് അപ്പീൽ നൽകും.









0 comments