ഒഴിവായത് വൻ ദുരന്തം
തട്ടുകടയിലേക്ക് ടോറസ് ഇടിച്ചുകയറി

ആറ്റിങ്ങൽ
അമിത വേഗത്തിലെത്തിയ ടോറസ് നിയന്ത്രണംവിട്ട് തട്ടുകടയിലേക്ക് ഇടിച്ചുകയറി. ആറ്റിങ്ങൽ മൂന്നുമുക്ക് ജങ്‌ഷനിലെ "സുന്ദരൻ തട്ടുകട’യിലേക്കാണ് ചൊവ്വ പുലർച്ചെ ലോറി ഇടിച്ചുകയറിയത്. ആഘാതത്തിൽ ലോറിക്കും കടയ്ക്കും തീ പിടിച്ചു. തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയം കടയിൽ ആറുജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടം നടന്നയുടൻ ലോറി ഡ്രൈവർ ഓടിരക്ഷപ്പെട്ടു. അഗ്‌നിരക്ഷാസേനയുടെ ആറ്റിങ്ങൽ, കല്ലമ്പലം സ്റ്റേഷനുകളിലെ രണ്ട് വാഹനങ്ങളെത്തി ഒന്നരമണിക്കൂറെടുത്താണ് തീ കെടുത്തിയത്. ഗതാഗതം പുനഃസ്ഥാപിക്കാൻ മണിക്കൂറുകളായി. സാധാരണ നല്ല തിരക്കുള്ള കടയിൽ പുലർച്ചെയായതിനാൽ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. കടയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറിൽ തീ പടർന്നെങ്കിലും അഗ്നിരക്ഷാസേന പൊട്ടിത്തെറി ഒഴിവാക്കി. ലോറിയുടെ അടിയിൽപ്പെട്ട സിലിണ്ടറും സുരക്ഷിതമായി മാറ്റി. അഗ്‌നിരക്ഷാസേന ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ എസ് ബി അഖിലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോറി ഡ്രൈവർ കൊല്ലം പരവൂർ സ്വദേശി അനന്തകൃഷ്‌ണനെ (26) കസ്റ്റഡിയിലെടുത്തു. ലോറി പാറശാലയിൽനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു.










0 comments