വര്‍ക്കല ബൈപാസ് യാഥാര്‍ഥ്യത്തിലേക്ക്

ബൈപാസ് റോഡ് നിർമാണത്തിന് മുന്നോടിയായ പ്രവൃത്തികൾ ആരംഭിച്ചപ്പോൾ
സുധീർ വർക്കല
Published on Jan 18, 2026, 12:00 AM | 1 min read
വര്‍ക്കല
ടൗണിലെ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും പരിഹാരമേകുന്ന വര്‍ക്കല ബൈപാസ് റോഡ് യാഥാര്‍ഥ്യത്തിലേക്ക്. ഒന്നര കിലോമീറ്റർ റോഡിന്റെ 500 മീറ്ററോളം ഭാഗത്തെ മരങ്ങളും കെട്ടിടങ്ങളും നീക്കിത്തുടങ്ങി. റോഡ് നിര്‍മാണം ഉടന്‍ തുടങ്ങും. പദ്ധതിക്ക് വിവിധ ഘട്ടങ്ങളിലായി 47.17 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. വര്‍ക്കല ശിവഗിരി മഠം ജങ്ഷനില്‍നിന്ന് ആരംഭിച്ച് സർജിക്കൽ ആശുപത്രി, കല്ലംകോണം, കണ്ണംബ വഴി സ്റ്റാർ തിയറ്ററിനുസമീപം എത്തുന്നതാണ് ബൈപാസ്. റോഡിന് 27 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 20 കോടിയോളം മുടക്കി 105 പേരില്‍നിന്ന് അഞ്ച് ഏക്കറിലധികം സ്ഥലം ഏറ്റെടുത്തു. റോഡ് യാഥാർഥ്യമായാൽ പാളയംകുന്ന്, ഊന്നിന്‍മൂട്, അയിരൂര്‍, വെണ്‍കുളം, കരുനിലക്കോട്, പുല്ലാന്നികോട്, കണ്ണംബ ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് റെയില്‍വേ ഗേറ്റില്‍ കാത്തുകിടക്കാതെ ടൗണിലെത്താം. മട്ടിന്‍മൂട്, പുത്തന്‍ചന്തവഴി സുഗമമായി കടന്നുപോകാനുമാകും. കല്ലമ്പലം, കടയ്ക്കാവൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് വര്‍ക്കല ടൗണിലെത്താതെ പാരിപ്പള്ളി റോഡിലേക്കും കടക്കാം. മൈതാനത്തെ റെയില്‍വേ ഗേറ്റ് അടച്ചതോടെ വര്‍ക്കല നഗരസഭയിലെ റെയില്‍വേ ലൈനിന് കിഴക്ക് ഭാഗത്തെ 11 മുതല്‍ 14 വരെ വാര്‍ഡുകളിലുള്ളവര്‍ക്ക് യാത്രാസൗകര്യമില്ലാത്ത അവസ്ഥയാണ്. റെയില്‍വേ വികസനം വരുമ്പോള്‍ ഗുഡ്‌ഷെഡ് റോഡ് ഇല്ലാതായാല്‍ ഇവരുടെ സഞ്ചാരത്തിന് തടസ്സമാകും. ടൗണിനോട് തൊട്ടടുത്ത പ്രദേശത്തെ ഇത്തരം പ്രശ്‌നങ്ങള്‍ക്കും ശിവഗിരി തീര്‍ഥാടനകാലത്തെ യാത്രാക്ലേശത്തിനും റോഡ് പരിഹാരമാകും.










0 comments