സർക്കാർ കൈത്താങ്ങേകി
മോൾ രക്ഷപ്പെട്ടല്ലോ, ഇനി അവൾ ഞങ്ങളെ നോക്കും

ചന്ദ്രനും വിജയലക്ഷ്മിയും
സ്വന്തം ലേഖിക
Published on Mar 22, 2026, 12:00 AM | 1 min read
തിരുവനന്തപുരം
മുട്ടത്തറയിലെ വീടിനുമുളിലൂടെ ഓരോ വിമാനവും പറന്നുയരുമ്പോൾ ആകാശത്തേക്ക് നോക്കി വി രീഷ്‌മ കിനാവ് കണ്ടിരുന്നു. വിദേശത്ത് പോയി പഠിക്കണം. നല്ല ജോലി വാങ്ങണം. അച്ഛനെയും അമ്മയേയും നോക്കണം. അവൾ പഠിച്ചു, ഉയർന്ന മാർക്ക്‌വാങ്ങി. പക്ഷേ, പഠനത്തിന് പണം വേണം. ശംഖുംമുഖം ബീച്ചിൽ കളിപ്പാട്ടങ്ങൾ വിറ്റ് ഉപജീവനം നടത്തുന്ന അച്ഛൻ ചന്ദ്രനും അമ്മ വിജയലക്ഷ്മിക്കും മകളുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കാനേ കഴിയുമായിരുന്നില്ല. പക്ഷേ, രീഷ്‌മ തളർന്നില്ല. അവൾ പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷിച്ചു. 25 ലക്ഷം രൂപ സ്‌കോളർഷിപ് ലഭിച്ചതോടെ അവളുടെ സ്വപ്‌നങ്ങൾക്ക് ചിറക് ലഭിച്ചു. യുകെയിലെ ബാംഗോർ യൂണിവേഴ്‌സിറ്റിയിൽ ബാങ്കിങ് ആൻഡ് ഫിനാൻസിൽ എംബിഎ പഠനം പൂർത്തിയാക്കി, അവിടെത്തന്നെ ജോലി അന്വേഷിക്കുകയാണ് രീഷ്‌മ. ‘‘20 വർഷമായി ഞങ്ങൾ ശംഖുംമുഖം ബീച്ചിൽ കളിപ്പാട്ടങ്ങൾ വിറ്റാണ് ജീവിക്കുന്നത്. മകളെ വിദേശത്തയച്ച് പഠിപ്പിക്കാനാകുമെന്നൊന്നും ഞങ്ങൾ സ്വപ്‌നം കണ്ടിരുന്നില്ല. പക്ഷേ, സർക്കാർ അവളുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്നതുകൊണ്ട് എല്ലാം നടന്നു. വിദേശത്തെ ട്യൂഷൻ ഫീസ്, വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ചെലവുകളും സ്കോളർഷിപ്പിലൂടെ സർക്കാർ വഹിച്ചു. ഇനി ഞങ്ങളെ മോള് നോക്കുമെന്ന് പ്രതീക്ഷയുണ്ട്. അവള് രക്ഷപ്പെട്ടല്ലോ...’' നിറകണ്ണുകളോടെ രീഷ്‌മയുടെ അച്ഛൻ ചന്ദ്രനും അമ്മ വിജയ ലക്ഷ്മിയും പറയുന്നു.










0 comments