കോൺസ്റ്റിറ്റ്യുവന്റ് കോളേജ് നീക്കം; സിഇടിയിൽ ഇന്ന് കരിദിനം

തിരുവനന്തപുരം
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിനെ കോൺസ്റ്റിറ്റ്യുവന്റ് കോളേജാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിഇടി സംരക്ഷണ സമിതി ബുധനാഴ്ച കരിദിനം ആചരിക്കും. പകൽ 12ന് കോളേജ് കവാടത്തിന് സമീപം നടക്കുന്ന പ്രതിഷേധത്തിൽ വിവിധ അധ്യാപക– അനധ്യാപക സർവീസ് സംഘടനകളുടെയും വിദ്യാർഥികളുടെയും അലൂമിനി അസോസിയേഷന്റെയും പ്രതിനിധികൾ പങ്കെടുക്കും. യുഡിഎഫ് ബജറ്റിലെ പ്രഖ്യാപനത്തിനു പിന്നാലെ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട് പോകുകയാണ്. സിഇടിയെ സ്വാശ്രയ കോളേജാക്കി മാറ്റാനിത് വഴിവയ്‌ക്കും. കോളേജിന്റെ വാർഷിക ചെലവ് 450 കോടിയിലധികമാണ്. നിലവിൽ സംസ്ഥാനമാണിത് വഹിക്കുന്നത്. എന്നാൽ, അഫിലിയേറ്റഡ് കോളേജുകളിൽനിന്നുള്ള വരുമാനത്തില്‍ ചെലവിനുള്ള തുക കണ്ടെത്താനാകില്ല. നിലനിൽപ്പിന് വിദ്യാർഥികളിൽനിന്ന് ലക്ഷക്കണക്കിന് രൂപ ഫീസ് ഈടാക്കേണ്ടി വരും. സാമ്പത്തിക ബാധ്യത മറികടക്കാൻ കെടിയുവിന്റെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളുടെ ഫീസും കുത്തനെ വർധിപ്പിച്ചേക്കും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിലേക്കുള്ള ആദ്യ നീക്കമാണിത്. വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, സിഇടിയുടെ സമ്പൂർണ തകർച്ചയ്ക്ക് തീരുമാനം വഴിയൊരുക്കുമെന്നും സിഇടി സംരക്ഷണ സമിതി പറഞ്ഞു.









0 comments