നഗരസമാധാനം തകർത്ത് ഭിന്നതയും സംഘർഷവും വിതയ്ക്കുന്നു: എൽഡിഎഫ്

തിരുവനന്തപുരം
കോർപറേഷൻ ഭരണവും നഗരത്തിലെ സാമൂഹിക സാഹചര്യങ്ങളും ഗുരുതര തകർച്ചയിലേക്ക് നീങ്ങുന്നതിനെതിരെ പ്രതിഷേധവുമായി എൽഡിഎഫ്. നഗരവാസികളുടെ അടിസ്ഥാനാവശ്യംപോലും നിറവേറ്റാൻ ബിജെപി ഭരണസമിതിക്ക് കഴിയുന്നില്ല. വികസനപ്രവർത്തനങ്ങൾ ഉപേക്ഷിച്ച് വിവാദങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുന്നതിലാണ് താൽപ്പര്യം. ആരാധനാലയങ്ങളെ ചുറ്റിപ്പറ്റി സമൂഹത്തിൽ ഭിന്നതയും സംഘർഷവും വിതയ്ക്കാനും ശ്രമിക്കുന്നു. ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്യാനാണ് നീക്കം. നെട്ടയത്തെ ആക്രമണം ബിജെപി ആസൂത്രിതമാണ്. കുടുംബവഴക്ക് മുതലെടുത്ത് അക്രമവും കലാപവുമുണ്ടാക്കാൻ ഇടപെട്ടു. മേയറും ആർഎസ്എസ് പശ്ചാത്തലമുള്ള കൗൺസിലർമാരും നീക്കങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി. പൊലീസുകാരെയും ആക്രമിച്ചു. ആക്രമണം നടത്തിയവർ മേയറുടെ ഓഫീസിലാണ് ഒളിച്ചിരുന്നത്. ക്രിമിനൽ സംഘങ്ങൾക്ക് മേയർ സംരക്ഷണം നൽകുന്നു. ജനറൽ ആശുപത്രിക്കു മുന്നിലും നെട്ടയത്തും ക്രിമിനലുകളെ വിന്യസിച്ച് നഗരത്തിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ച നീക്കത്തെ അപലപിക്കുന്നു. മാലിന്യസംസ്കരണം നടത്താനാകാത്തത് നഗരഭരണത്തിന്റെ പരാജയമാണ്. മഴക്കാലപൂർവ ശുചീകരണവും ആരംഭിച്ചിട്ടില്ല. കുടിവെള്ളപ്രശ്നം ഗുരുതരാവസ്ഥയിലായി. ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കുന്നില്ല. തെരുവ് വിളക്കുകൾ കത്തുന്നില്ല. ഒരു വിഷയത്തിലും ഉത്തരവാദിത്വമേറ്റെടുക്കാതെ മറ്റ് വകുപ്പുകളെ കുറ്റപ്പെടുത്തുകയാണ് മേയർ. പ്രശ്നപരിഹാരത്തിനുപകരം സമൂഹ മാധ്യമ റീലുകളിൽമാത്രമാണ് ശ്രദ്ധ. വിഷയങ്ങൾ അടിയന്തരമായി ചർച്ച ചെയ്യാൻ കൗൺസിൽ യോഗം വിളിച്ചുചേർക്കണമെന്നും എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് എസ് പി ദീപക് ആവശ്യപ്പെട്ടു.










0 comments