മമ്പുറം പാലത്തിന് സമീപത്തെ വിള്ളൽ
നവീകരണത്തിന് 80 ലക്ഷത്തിന്റെ എസ്റ്റിമേറ്റ്

മമ്പുറം പാലത്തിന് സമീപം രൂപപ്പെട്ട വിള്ളൽ പൊതുമരാമത്ത് ബ്രിഡ്ജസ് മഞ്ചേരി എക്സിക്യൂട്ടീവ് എൻജിനിയർ സി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നു
വേങ്ങര
മമ്പുറം പുതിയ പാലത്തിന് സമീപം രൂപപ്പെട്ട വിള്ളലിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊതുമരാമത്ത് വകുപ്പ് സംഘം. ഉപരിതലത്തിൽ പ്രത്യക്ഷപ്പെട്ട വിള്ളൽ താഴേക്ക് ഇല്ലെന്നും കാലാവസ്ഥ അനുകൂലമായാൽ ഉടൻ അറ്റകുറ്റപ്പണി നടത്തുമെന്നും പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം മഞ്ചേരി എക്സിക്യൂട്ടീവ് എൻജിനിയർ സി വിനോദ് കുമാർ ദേശാഭിമാനിയോട് പറഞ്ഞു. പാലം നവീകരണത്തിന് 80 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിന് ഉടൻ അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിള്ളൽ പരിശോധിക്കാൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശത്തെ തുടർന്ന് എത്തിയതായിരുന്നു സംഘം. കഴിഞ്ഞ ദിവസമാണ് മമ്പുറം പാലത്തിനോട് ചേർന്ന് റോഡിൽ കോൺക്രീറ്റ് ഭാഗവും പാലവും ചേരുന്നിടത്ത് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. കൂരിയാട് ദേശീയപാത തകർന്നതിനെ തുടർന്ന് ഭാരവാഹനങ്ങളും ദീർഘദൂര വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. ഗതാഗതത്തിന് യാതൊരു തടസ്സവും ഉണ്ടാകാനിടയില്ലെന്നും ഉദ്യോഗസ്ഥസംഘം അറിയിച്ചു. പൊതുപ്രവർത്തകൻ കക്കാട് കരിമ്പിൽ സ്വദേശി ടി പി ഇംറാൻ മന്ത്രിക്കു സമർപ്പിച്ച പരാതിയെ തുടർന്നാണ് നടപടി.










0 comments