Deshabhimani

യുവാക്കളിലെ അകാലമരണം;
വില്ലൻ ഫാസ്റ്റ്ഫു‍ഡ്

premature death in youth;
Villain fast food

ഓര്‍ഗൻ സഡൻഡെത്ത് പഠനം നടത്തിയ എസ് അജയ്, 
ആർ എസ് ആര്യ രാജ്, പി പി അപർണ

വെബ് ഡെസ്ക്

Published on Jan 18, 2025, 01:58 AM | 1 min read


മഞ്ചേരി യുവാക്കളുടെ അകാലമരണത്തിന് ഭക്ഷണശീലം കാരണമാകുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ജില്ലയിലെ 39 വയസ്സിനുതാഴെയുള്ള യുവാക്കളില്‍ മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർഥികൾ നടത്തിയ പഠനത്തിലൂടെയാണ് ഫാസ്റ്റ് ഫു‍ഡ് ഉപയോ​ഗം അസ്വാഭാവിക മരണങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയത്. അവസാനവർഷ എംബിബിഎസ് വിദ്യാർഥികളായ എസ് അജയ്, ആർ എസ് ആര്യ രാജ്, പി പി അപർണ എന്നിവരാണ് പഠനം നടത്തിയത്. 2024 ജനുവരി ഒന്നിനും ഡിസംബർ 31-നുമിടയില്‍ നടത്തിയ പഠനം "ഓര്‍ഗൻ സഡൻഡെത്ത് സ്റ്റഡി' എന്നപേരിലാണ് അവതരിപ്പിച്ചത്. അസ്വാഭാവിക മരണം സംഭവിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളേജില്‍‌ നടത്തിയിരുന്നു. ഇതില്‍ 31 മരണവും ഹൃദയാഘാതത്തിലൂടെയാണ്. ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോ​ഗം ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നുവെന്നും ഇത് ഓക്സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മരിച്ചവരുടെ വയറിൽ എണ്ണയിൽ പൊരിച്ച ഇറച്ചി ഉൾപ്പെടെയുള്ളവ ദഹിക്കാത്ത രൂപത്തിലാണെന്നും പറയുന്നു. രാത്രി പത്തിനും രാവിലെ ആറിനുമിടയിലാണ് ഇവരുടെ മരണം സംഭവിച്ചത്. രാത്രികാലങ്ങളില്‍ വിശ്രമിക്കേണ്ട ഹൃദയം ഭക്ഷണത്തിന്റെ ദഹനപ്രക്രിയക്കായി അമിതഭാരമേറ്റെടുത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആറുമാസമെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. മൂന്ന് സംഘമായി പിരിഞ്ഞായിരുന്നു പഠനം. മരിച്ചവരുടെ വീട്ടുകാർ, സുഹൃത്തുക്കൾ, പൊലീസ് ഉദ്യോ​ഗസ്ഥർ എന്നിവരിൽനിന്ന് തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും ശാസ്ത്രീയ തെളിവുകളും ഉപയോഗപ്പെടുത്തി. ഉറങ്ങുന്നതിനുതൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകരമാണെന്നും ശരിയായ ഭക്ഷണക്രമം ഹൃദ്‌രോഗസാധ്യത കുറയ്ക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home