ഇന്നൊരുക്കാം നാളെയുടെ തണൽ

മേൽമുറി പ്രിയദർശിനി കോളേജിലെ പച്ചത്തുരുത്ത് (ഫയൽ ചിത്രം)
സ്വന്തം ലേഖിക
Published on Jul 19, 2025, 12:48 AM | 1 min read
മലപ്പുറം
‘ഒരു തൈ നടാം’ വൃക്ഷവൽക്കരണ ക്യാമ്പയിൻ ഭാഗമായി ജില്ലയിൽ നട്ടത് 1,84,588 തൈകൾ. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലുമായി 76,188 പ്രദേശങ്ങളിലായാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. ഹരിതകേരള മിഷൻ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിൽ ആരംഭിച്ച് നാലുമാസം (ജൂൺ 5 മുതൽ സെപ്തംബർ 30വരെ) നീണ്ടുനിൽക്കുന്ന രീതിയിലാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. ജില്ലയിൽ 10 ലക്ഷം വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുകയാണ് ലക്ഷ്യം. വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, സഹകരണ സംഘങ്ങൾ, ജീവനക്കാരുടെ സംഘടനകൾ, കുടുംബശ്രീ, ഹരിതകർമ സേന അംഗങ്ങൾ, എൻഎസ്‌എസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 7646.5 സെന്റിൽ പച്ചത്തുരുത്തുകൾ ജില്ലയിലെ വിവിധയിടങ്ങളിലായി 7646.5 സെന്റിലാണ് പച്ചത്തുരുത്തുകൾ യാഥാർഥ്യമാക്കിയത്. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ, തരിശിടങ്ങൾ, പൊതുസ്ഥാപനങ്ങളിലെ അനുയോജ്യമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലുറപ്പുപദ്ധതിയെ പ്രയോജനപ്പെടുത്തി തൈകൾ നട്ട് ചെറുവനങ്ങൾ സൃഷ്ടിച്ചെടുക്കുന്നതാണ് പച്ചത്തുരുത്ത് പദ്ധതി. ജില്ലയിൽ 36 കലാലയങ്ങളിലും 53 സ്കൂളിലും മറ്റു പൊതു ഇടങ്ങളിലുമായി 155 പച്ചത്തുരുത്തുകൾ നിർമിച്ചിട്ടുണ്ട്. കൂടുതൽ പച്ചത്തുരുത്തുകൾ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും കണ്ടൽക്കാടുകൾ വ്യാപിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. മികവിനുണ്ട് പുരസ്‌കാരം മികച്ച പച്ചത്തുരുത്തുകൾക്ക് പുരസ്കാരങ്ങൾ നൽകും. സംസ്ഥാനതലത്തിൽ മികച്ച അഞ്ച് പച്ചത്തുരുത്തുകൾക്കും ജില്ലാതലത്തിൽ മികച്ച മൂന്ന് പച്ചത്തുരുത്തുകൾക്കുമാണ് പുരസ്‌കാരം. തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്കും പുരസ്കാരങ്ങൾ നൽകും. അഞ്ചുസെന്റ് മുതൽ വിസ്തൃതിയുള്ളതും രണ്ട് വർഷത്തിനുമുകളിൽ പ്രായമുള്ളതും മതിയായ വളർച്ചയുള്ളതുമായ പച്ചത്തുരുത്തുകളെയാണ് അംഗീകാരത്തിനായി പരിഗണിക്കുന്നത്.









0 comments