മലപ്പുറം നഗരസൗന്ദര്യവല്‍ക്കരണം
നീക്കണം ഈ വാഹനങ്ങളും

മലപ്പുറം പൊലീസ് സ്റ്റേഷനുമുന്നിലെ പറമ്പില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍
മലപ്പുറം
നഗരസൗന്ദര്യവല്‍ക്കരണത്തിന് മങ്ങലേല്‍പ്പിച്ച് മലപ്പുറം പൊലീസ് സ്റ്റേഷന് മുന്‍വശത്തെ ഭൂമിയില്‍ കൂട്ടിയിട്ടിരിക്കുന്ന പഴയ വാഹനങ്ങള്‍. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പൊലീസ് പിടികൂടിയ വാഹനങ്ങളാണ് ആഭ്യന്തര വകുപ്പിന്റെ ഭൂമിയില്‍ കൂട്ടിയിട്ടിരിക്കുന്നത്. സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷന് മുന്‍വശത്തുള്ള സര്‍ക്കിള്‍ നവീകരിക്കുമെങ്കിലും ഇതിനോടുചേര്‍ന്നുള്ള ഭൂമിയിലെ പൊട്ടിപ്പൊളിഞ്ഞ വാഹനങ്ങള്‍ നീക്കംചെയ്യുന്നതില്‍ തീരുമാനമായിട്ടില്ല. കാറും ബൈക്കും പിക്കപ്പും ഉള്‍പ്പെടെ വര്‍ഷങ്ങള്‍ക്കുമുമ്പ് പിടികൂടിയ വാഹനങ്ങളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. വാഹനങ്ങള്‍ക്ക് മുകളിലൂടെ പടര്‍ന്ന കാട് ഇടയ്ക്കിടെ വെട്ടിത്തെളിക്കാറുണ്ട്. എങ്കിലും സൗന്ദര്യവല്‍ക്കരണം പൂര്‍ണമാകണമെങ്കില്‍ വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റണം. നിശ്ചിത സമയത്തിനകം ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വാഹനം ലേലംചെയ്യാന്‍ ആഭ്യന്തരവകുപ്പിന് കഴിയും. തീരെ ഉപയോഗശൂന്യമായ വാഹനങ്ങൾ ലേലംചെയ്ത് പൊളിച്ചുനീക്കാനും അനുമതിയുണ്ട്. ഇതിനായി എല്ലാ ജില്ലയിലും നോഡല്‍ ഓഫീസര്‍മാരുമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2024–25 വർഷ ബജറ്റില്‍ അനുവദിച്ച അഞ്ചുകോടി രൂപ വിനിയോഗിച്ചാണ് നഗരസൗന്ദര്യവല്‍ക്കരണം നടക്കുന്നത്. പെരിന്തല്‍മണ്ണ റോഡില്‍ കലക്ടറുടെ വസതിക്കുസമീപത്തെ ജങ്ഷന്‍മുതല്‍ കോട്ടപ്പടിവരെ നവീകരിക്കും. മലപ്പുറം – മഞ്ചേരി റോഡ്, മൂന്നാംപടി – ജൂബിലി റോഡ്, സിവിൽ സ്റ്റേഷൻ- – മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡ് എന്നിവ സൗന്ദര്യവല്‍ക്കരിക്കും. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കുന്നമുറയ്ക്ക് രണ്ടാംഘട്ടം പെരിന്തൽമണ്ണ റോഡിൽ പ്രവൃത്തി തുടങ്ങും. നടപ്പാത നിർമാണം, ഇന്റർലോക്ക് വിരിക്കൽ, പുല്ല് വിരിക്കല്‍, കൈവരി സ്ഥാപിക്കല്‍, പാർക്കിങ് സൗകര്യം ഒരുക്കല്‍ തുടങ്ങിയവയുണ്ടാകും. സിവില്‍ സ്റ്റേഷനുമുന്നില്‍ പൊതുയോഗങ്ങള്‍ ചേരാറുള്ള സ്ഥലത്ത് ഇന്റര്‍ലോക്ക് വിരിക്കുകയും ഓപ്പണ്‍ സ്റ്റേജ് പണിയുകയുംചെയ്യും. തെരുവുവിളക്ക് സ്ഥാപിക്കുന്നതിന് പി ഉബൈദുള്ള എംഎല്‍എയായിരുന്നപ്പോള്‍ ഫണ്ട് അനുവദിച്ചിരുന്നു.











0 comments