മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനം
ബ്രേക്ക് ഇല്ലാതെ അപകടങ്ങൾ

കുറ്റിപ്പുറത്ത് നിയന്ത്രണംവിട്ട് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ ബസ്
മുഹമ്മദ് ഇക്‌ബാൽ
Published on Jul 27, 2026, 01:06 AM | 1 min read
കുറ്റിപ്പുറം
പകൽ 10.45ഓടെയാണ് അപകടമുണ്ടാകുന്നത്. സമീപത്ത് വീടുകളോ സ്ഥാപനങ്ങളോ ഇല്ലായിരുന്നു. യാത്രക്കാർ വാഹനത്തിന്റെ തകർന്ന ഗ്ലാസുകളിലൂടെയും ഡോറുകളുംവഴി പുറത്തുകടക്കാൻ ശ്രമിച്ചു. ഇതിനിടെ ദേശീയപാതയിലൂടെ കടന്നുപോയ മറ്റ് വാഹനയാത്രക്കാരും വിവരം അറിഞ്ഞെത്തിയ നാട്ടുകാരും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. കുറ്റിപ്പുറം പൊലീസും സ്ഥലത്തെത്തി. ഹൈവേ യാത്രക്കാരുടെ വാഹനങ്ങളും ടൗണിലെ കൂടുതൽ വാഹനങ്ങളുമെത്തി പരിക്കേറ്റവരെ അടുത്തുള്ള കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും കുറ്റിപ്പുറത്തെ മറ്റു സ്വകാര്യ ആശുപത്രികളിലേക്കും എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ കോട്ടക്കൽ, കുന്നംകുളം, എടപ്പാൾ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ സജീവമായി. ആംബുലൻസിൽ സഹായികളായും കൂടെനിന്നു. സീറ്റുകൾക്കിടയിൽ കുടുങ്ങിയ ഒരു യാത്രക്കാരനെ തിരൂരിൽനിന്ന് എത്തിയ ഫയർഫോഴ്സ് ടീം 11.30ഓടെ രക്ഷപ്പെടുത്തി. അതുവരെ അദ്ദേഹത്തിന് ശുശ്രൂഷ നൽകിയത് നാട്ടുകാരാണ്. അപകടസ്ഥലത്തുതന്നെ മരിച്ച കോഴിക്കോട് സ്വദേശി വൈഷ്ണവിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദീർഘനേരം ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി. നാട്ടുകാരും പൊലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. 12.30ഓടെ ദേശീയപാത നിർമാണ കമ്പനിയുടെ രണ്ട് ക്രയിനുകൾ എത്തിച്ചാണ് അപകടത്തിൽപ്പെട്ട ബസ് മാറ്റിയത്.










0 comments