തുടർച്ചയേകാൻ മംഗലം

തിരൂർ
കർഷക–കയർ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും നാടാണ് മംഗലം. തവനൂർ, തിരൂർ മണ്ഡലങ്ങളിലെ തീരദേശ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷൻ. പുറത്തൂർ പഞ്ചായത്തിലെ മൂന്നും മംഗലത്തെ രണ്ടും വെട്ടത്തെ മൂന്നും തലക്കാട്ടെ ഒന്നും ഉൾപ്പെടെ ഒമ്പത് ബ്ലോക്ക് ഡിവിഷനുകൾ മംഗലത്തിന്റെ ഭാഗമാണ്. മുതിർന്ന സിപിഐ എം നേതാവ് വി വി ഗോപിനാഥ് ജയിച്ച് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവായിട്ടുണ്ട്. 2010ലെ ഡിവിഷൻ പുനർനിർണയ ശേഷം രണ്ടുതവണ യുഡിഎഫിനായിരുന്നു വിജയം. 2020ൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ അഫ്സലിലൂടെ എൽഡിഎഫ് ഡിവിഷൻ തിരിച്ചുപിടിച്ചു. അഞ്ച് വർഷത്തിൽ 10 കോടിയോളം രൂപയുടെ പദ്ധതികളാണ് മംഗലത്ത് നടപ്പാക്കിയത്. വിദ്യാഭ്യാസം, ഗതാഗതം, കുടിവെള്ളം തുടങ്ങി സമസ്‌ത മേഖലയെയും പരിഗണിച്ച പ്രവർത്തനം. പുല്ലൂണി കുടിവെള്ള പദ്ധതി (45 ലക്ഷം), പുതുപ്പള്ളി–കളൂർ റോഡ്, മംഗലം ട്രാൻസ്‌ഫോർമർ-–കൂട്ടായികടവ് റോഡ് (50 ലക്ഷം) എന്നിവ പ്രധാന പദ്ധതികളാണ്. കിഫ്ബിവഴി പുറത്തൂർ ജിഎച്ച്‌എസ്‌എസ് (5 കോടി), പറവണ്ണ ജിവിഎച്ച്എസ്എസ് (3 കോടി), ബിപി അങ്ങാടി ജിജിവിഎച്ച്എസ്എസ്, ബിപി അങ്ങാടി ജിവിഎച്ച്‌എസ്‌എസ്, പുറത്തൂർ ജിഎച്ച്‌എസ്‌എസ് എന്നിവിങ്ങളിൽ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യവികസനവും നടപ്പാക്കി. അങ്കണനവാടി കെട്ടിടങ്ങളും നിർമിച്ചു. ഇൗ വികസന തുടർച്ചയ്ക്കാണ് എൽഡിഎഫ് ജനവിധി തേടുന്നത്. സിപിഐ എം വെട്ടം ലോക്കൽ കമ്മിറ്റി അംഗവും വെട്ടം പഞ്ചായത്ത് മുൻ അംഗവുമായ സി എം ജസീന (50) യാണ് എൽഡിഎഫ് സ്ഥാനാർഥി. ബിരുദധാരിയായ ജസീന കർഷകസംഘം ഏരിയാ ജോയിന്റ് സെക്രട്ടറിയും ജ്വാല ഫിലിം സൊസൈറ്റി വൈസ് പ്രസിഡന്റും പുരോഗമന കലാസാഹിത്യസംഘം തിരൂർ ഏരിയാ കമ്മിറ്റി അംഗവുമാണ്. യുഡിഎ-ഫ് സ്ഥാനാർഥിയായി ആരതി പ്രദീപും (22) ബിജെപി സ്ഥാനാർഥിയായി ശ്രീജ സുബ്രഹ്മണ്യനും മത്സരരംഗത്തുണ്ട്.









0 comments